ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നതിനായി മാർക്‌സിസ്റ്റ് പാർട്ടി നടത്തിയ നെറികെട്ട അപവാദപ്രചാരണങ്ങൾക്ക് സമാനമായി, അദ്ദേഹത്തിനെതിരെ ഇടതുപക്ഷം നടത്തുന്ന നുണപ്രചാരണങ്ങളെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും യു.ഡി.എഫ്. ചെയർമാൻ ജോയി വെട്ടിക്കുഴി മുന്നറിയിപ്പ് നൽകി

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ ഭരണത്തിന് കീഴിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി ധീരമായ പോരാട്ടം നടത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മലയോര ജനതയുടെ പ്രതീക്ഷയാണെന്നും നിഷ്കളങ്കനായ ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നതിനായി മാർക്‌സിസ്റ്റ് പാർട്ടി നടത്തിയ നെറികെട്ട അപവാദപ്രചാരണങ്ങൾക്ക് സമാനമായി, അദ്ദേഹത്തിനെതിരെ ഇടതുപക്ഷം നടത്തുന്ന നുണപ്രചാരണങ്ങളെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും യു.ഡി.എഫ്. ചെയർമാൻ ജോയി വെട്ടിക്കുഴി മുന്നറിയിപ്പ് നൽകി.
അടിമാലിയിലെ കർഷക കോൺക്ലേവിൽ പങ്കെടുത്ത സാമുദായിക നേതാക്കളെ ഭീഷണിപ്പെടുത്തുന്ന ഇടതുപക്ഷ പ്രസ്താവനകൾ ജനാധിപത്യ മര്യാദയ്ക്ക് ചേർന്നതല്ല. സമുദായ സംഘടനകളുടെ സ്വത്തുക്കൾ, നേതാക്കളുടെ അർപ്പണ മനോഭാവത്തിന്റെയും സമുദായാംഗങ്ങളുടെ ത്യാഗത്തിന്റെയും പ്രാർഥനയുടെയും ഫലമാണ്. ഇക്കാര്യത്തിൽ മാർക്‌സിസ്റ്റ് പാർട്ടിക്ക് യാതൊരു സംഭാവനയുമില്ല. സ്വത്തുക്കൾ സമ്പാദിച്ച സമുദായങ്ങൾക്ക് അത് സംരക്ഷിക്കാനുള്ള പ്രാപ്തിയുള്ളതിനാൽ സി.പി.എമ്മിന്റെ ഔദാര്യം ആവശ്യമില്ല.
സമുദായാംഗങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കും നാടിന്റെ വികസന മുരടിപ്പിനും പരിഹാരമുണ്ടാകണമെന്ന സാമൂഹിക പ്രതിബദ്ധത മൂലമാണ് നേതാക്കൾ കോൺക്ലേവിൽ പങ്കെടുത്തത്. സമുദായ സംഘടനകളുടെ കെട്ടിട നിർമ്മിതികൾക്ക് സൗജന്യം നൽകുന്നത്, സി.പി.എമ്മിന്റെ പഞ്ചനക്ഷത്ര റിസോർട്ടുകൾക്ക് തുല്യമായ കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനുള്ള സൂത്രപ്പണിയാണെന്ന് ഇടുക്കിക്കാർക്ക് നല്ല ബോധ്യമുണ്ട്.
കർഷക ദ്രോഹ നടപടികൾക്ക് പിണറായി വിജയന് ഓശാന പാടുന്ന മന്ത്രി റോഷി അഗസ്റ്റിന് കെ.എം. മാണിയുടെ ആത്മാവ് മാപ്പു നൽകില്ല. 1964-ലെ ചട്ടം ഭേദഗതി ചെയ്ത് ഉപാധിരഹിതമായി ക്രമവൽക്കരണം നടത്തി ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിക്കണമെന്ന് പറയുവാൻ കേരള കോൺഗ്രസ് (എം)-ന് ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
പ്രതിപക്ഷ നേതാവിനെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചും സമുദായ നേതാക്കളെ വിരട്ടിയും എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഇടതുപക്ഷ ശ്രമങ്ങളെ ജനങ്ങൾ പുച്ഛിച്ചുതള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









































































