വോട്ടുകൊള്ള ആരോപണം; രാജ്യതലസ്ഥാനത്ത് പ്രതിഷേധക്കടൽ തീർത്ത് പ്രതിപക്ഷം; എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി

വോട്ടുകൊള്ള ആരോപണത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധക്കടൽ തീർത്ത് പ്രതിപക്ഷം. പാർലമെന്റിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധ മാർച്ചിൽ മൂന്നൂറോളം പ്രതിപക്ഷ എം പിമാർ പങ്കെടുത്തു. ട്രാൻസ്പോർട്ട് ഭവന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സമീപകാലത്തെ വലിയ പ്രതിഷേധത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. വിയോജിപ്പുകൾ മാറ്റിവച്ച് ഇന്ത്യാസഖ്യം ഒന്നിക്കുന്ന കാഴ്ചയ്ക്കും ഡൽഹി വേദിയായി. വോട്ടുകൊള്ള, ബിഹാർ വോട്ടർപട്ടിക പരിഷ്കരണം ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധമാർച്ച്. എന്നാൽ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
റോഡിൽ കുത്തിയിരുന്ന് എംപിമാർ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ മുപ്പത് എംപിമാരെ തിരഞ്ഞെടുപ്പ് കമ്മിഷൻ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചെങ്കിലും നേതാക്കൾ നിരസിച്ചു. മുഴുവൻ എംപിമാമാരുമായും ചർച്ച നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യം. വിഷയം പാർലമെന്റിലും പ്രതിപക്ഷം ഉന്നയിച്ചു. പ്രതിപക്ഷബഹളത്തിൽ ഇരുസഭകളും തടസ്സപ്പെട്ടു.







































































































































