‘കമ്മീഷൻ നിലപാട് എല്ലാം സംശയാസ്‌പദം, രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റു’;ഭരണഘടന ഉയർത്തി രാഹുൽ

വോട്ടർ പട്ടിക ക്രമക്കേടിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സംശയാസ്പദമെന്നും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തവർ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ഒരു കോടി വോട്ടുകളാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അധികമായി പോൾ ചെയ്തത്. വോട്ടർ പട്ടിക ആവശ്യപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാകരിക്കുകയാണ് ചെയ്തത് എന്നും ഒരു വോട്ടർ എങ്ങനെ പല സംസ്ഥാനങ്ങളിൽ വോട്ട് ചെയ്തുവെന്നും രാഹുൽ വീണ്ടും ചോദിച്ചു. ബെംഗളുരുവിൽ നടന്ന ‘വോട്ട് അധികാർ റാലി’യിൽ ഭരണഘടന ഉയർത്തിയായിരുന്നു രാഹുലിന്റെ വിമർശനം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നായിരുന്നു കർണ്ണാടക തെരഞ്ഞെടുപ്പ് കമ്മീഷനിലേയ്ക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഉന്നയിച്ചത്. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നും ആരോപിച്ച രാഹുല്‍ കർണാടകയിലെ മഹാദേവപുര മണ്ഡലത്തിൽ നടന്ന ക്രമക്കേടുകളുടേതെന്ന് ആരോപിക്കപ്പെടുന്ന വോട്ടർ പട്ടിക രേഖകളും പുറത്തുവിട്ടിരുന്നു. ‘മഹാരാഷ്ട്രയിൽ അഞ്ച് വര്‍ഷം കൊണ്ട് ചേര്‍ത്തതിലും അധികം വോട്ട് അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതിലും സംശയമുണ്ട്. മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയരുകയായിരുന്നു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങളടക്കം 45 ദിവസം കൊണ്ട് നശിപ്പിച്ചു എന്നതടക്കം നിരവധി ആരോപണങ്ങളാണ് രാഹുൽ ഉന്നയിച്ചത്.
വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാഹുലിന് കത്തയച്ചിരുന്നു. പേരുകള്‍ സഹിതം തെളിവ് നല്‍കണമെന്നും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവരുടെയും അനര്‍ഹമായി ഉള്‍പ്പെട്ടവരുടെയും പേരുകള്‍ ഒപ്പിട്ട സത്യപ്രസ്താവനയ്‌ക്കൊപ്പം പങ്കുവെക്കണമെന്നുമാണ് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാഹുലിനോട് ആവശ്യപ്പെട്ടത്. താനൊരു രാഷ്ട്രീയക്കാരനാണെന്നും ജനങ്ങളോട് പറയുന്നതെന്താണോ അതാണ് തന്റെ വാക്കെന്നുമായിരുന്നു കത്തിന് രാഹുല്‍ ഗാന്ധി നൽകിയ മറുപടി.













































































