‘രാജ്യത്ത് ക്രൈസ്തവർ വേട്ടയാടപ്പെടുകയാണ്, UDF സംരക്ഷണം നൽകും’: വി ഡി സതീശൻ

രാജ്യത്ത് ക്രൈസ്തവർ വേട്ടയാടപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് അവർക്ക് സംരക്ഷണം നൽകും. ഒഡീഷയിൽ വീണ്ടും വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചപ്പോൾ കേരളത്തിലെ ബിജെപിക്കാർ എവിടെപ്പോയി എന്നും അദ്ദേഹം ചോദിച്ചു. രണ്ട് കന്യാസ്ത്രീമാർക്കും രണ്ടു വൈദികർക്കും ആണ് മർദ്ദനമേറ്റത്.
എവിടെപ്പോയി കേരളത്തിലെ കേന്ദ്രമന്ത്രിമാർ. എവിടെപ്പോയി രാജീവ് ചന്ദ്രശേഖർ. ആട്ടിൻതോലിട്ട ചെന്നായ്ക്കളെപ്പോലെ എന്നിട്ട് അരമനയിൽ പോയി കേക്ക് കൊടുക്കാൻ പോവുകയാണ് ബിജെപിയെന്നും അദ്ദേഹം വിമർശിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി വി ഡി സതീശൻ രംഗത്തെത്തി. കേരളത്തിലെ ആരോഗ്യ രംഗം എന്താണെന്ന് വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസിനെതിരായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുകയാണ്. അദ്ദേഹത്തിനെതിരെ മോഷണക്കുറ്റം ചുമത്താൻ ശ്രമിക്കുന്നു.
കേരളം ആദരിക്കുന്ന ഡോക്ടറെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടക്കുന്നത്. ഡോക്ടർ ഹാരീസിന്‍റെ മേൽ ഒരു നുള്ളു മണ്ണ് വാരി ഇടാൻ പ്രതിപക്ഷം സമ്മതിക്കില്ല. ആരോഗ്യ കേരളം വെന്റിലേറ്ററിൽ എന്ന മുന്നറിയിപ്പാണ് ഹാരിസ് നടത്തിയത്.
ഡോക്ടർ ഹാരിസിനെതിരെ നടത്തിയത് മോഷണക്കുറ്റത്തിൽ പ്രതിയാക്കാനുള്ള അന്വേഷണമായിരുന്നു. ഒരു രൂപ കൈക്കൂലി വാങ്ങാത്ത ഒരാളെക്കുറിച്ച്, രോഗികൾക്ക് വേണ്ടി ജീവിക്കുന്ന ഒരാളെ ആണ് മോഷണക്കുറ്റത്തിൽ പ്രതിയാക്കി വേട്ടയാടാൻ ശ്രമിക്കുന്നത്. ആരോഗ്യ മന്ത്രിയെ ഹീനമായ നീക്കത്തിൽ നിന്ന് പിന്മാറ്റാൻ മുഖ്യമന്ത്രി തയാറാക്കണം.
ജനാധിപത്യ മൂല്യവും ഭരണഘടനയും എത്രമാത്രം അപകടകരമാണ് എന്നതാണ് രാഹുൽഗാന്ധി ചൂണ്ടിക്കാട്ടിയതെന്ന് വി ഡി സതീശൻ പറഞ്ഞു. 32000 വോട്ടിന് ബിജെപി ജയിച്ച ബാംഗ്ലൂർ സെൻട്രൽ സീറ്റിൽ ഒരു ലക്ഷത്തിലധികം വോട്ടാണ് തെരഞ്ഞെടുപ്പിൽ ചേർത്തത്. ചെറിയ ഒറ്റമുറി വീട്ടിൽ 60 ഓളം വോട്ടർമാർ. ഇന്ത്യ ഇതുവരെ കാണാത്ത തരത്തിൽ ഏകാധിപതികൾ മാത്രമുള്ള രാജ്യത്ത് നടക്കുന്നതുപോലെയുള്ള സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
അധികാരത്തിലിരിക്കാൻ പോലുമുള്ള അർഹത ബിജെപിക്ക് ഇല്ല. ആത്മവിശ്വാസത്തോടെയാണ് രാഹുൽ ഗാന്ധി ഏകാധിപത്യത്തിനെതിരെ തെളിവുകൾ പുറത്തുകൊണ്ടുവന്നത്. രാഹുൽ ഗാന്ധിയെ കുറിച്ച് അഭിമാനമാണ്.
തൃശ്ശൂരിൽ ഉൾപ്പെടെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ നടന്ന പാർലമെൻറ് അട്ടിമറിയെക്കുറിച്ച് അന്വേഷിക്കണം. ബിജെപിക്കാർ തെറ്റായി വോട്ട് ചേർത്തു എന്ന പരാതി ഉയർന്നിരുന്നു. തൃശ്ശൂരിലെ വോട്ടർ പട്ടികയെക്കുറിച്ച് അന്വേഷണം വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.













































































