ഇടുക്കി റെയിൽവേ ഭൂപടത്തിലേക്ക്;ആദ്യ സ്റ്റേഷൻ തൊടുപുഴയിൽ

അങ്കമാലി – എരുമേലി ശബരി റെയിൽവേ പാത യാഥാർഥ്യമാവുന്നതോടെ സഞ്ചാരികളുടെ സ്വർഗമായ ഇടുക്കിയിലേക്ക് തീവണ്ടിയെത്തും.ഇന്ത്യയിലെ തന്നെ ആദ്യത്തെ മോണോറെയിൽ സംവിധാനം, ‘കുണ്ടളവാലി റെയിൽവേ’ സ്ഥാപിക്കപ്പെട്ടത് ഇടുക്കിയിലാണ്. 1902 ൽ മൂന്നാർ മുതൽ ടോപ് സ്റ്റേഷൻ വരെ കച്ചവട ആവശ്യങ്ങൾക്കായി ബ്രിട്ടീഷുകാർ ഇത് ഉപയോഗിച്ചു. ആറു വർഷങ്ങൾക്ക് ശേഷം നാരോ ഗേജ് ആയ റെയിൽവേ 1924 ലെ പ്രളയത്തിൽ തകർന്നു. പിന്നീട് ഇവിടെ റോഡ് ഗതാഗതം പുനസ്ഥാപിച്ചു.
ഇടുക്കി ജനതയുടെ ഏറെ നാളത്തെ സ്വപ്നം കൂടിയാണ് ‘ശബരി’ യിലൂടെ സാക്ഷാൽകരിക്കപ്പെടുന്നത്. അങ്കമാലിയിൽ നിന്ന് 55 കിലോമീറ്റർ പിന്നിട്ട് തൊടുപുഴയിൽ രാമമംഗലം– തൊടുപുഴ റോഡും കോലാനി ബൈപാസും ചേരുന്ന പ്രദേശത്ത് ജില്ലയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ഉയരും. തൊമ്മൻകുത്ത്, ഇടുക്കി ആർച്ച് ഡാം, പുള്ളിക്കാനം, കുളമാവ്, തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മുതലക്കോടം സെന്റ് ജോർജ് ഫെറോന പള്ളി തുടങ്ങിയ ആരാധനാലയങ്ങളും സമീപമാണ്.കരിങ്കുന്നം ആണ് മറ്റൊരു സ്റ്റേഷൻ. മൂലമറ്റം പവർ ഹൌസ്, എഫ് സി ഐ, കിൻഫ്ര സ്‌പൈസ് പാർക്ക് എന്നിവിടങ്ങളിലേക്ക് റെയിൽ കണക്ടിവിറ്റി ലഭിക്കും.
എറണാകുളം ജില്ലയിൽ ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തും
സ്റ്റേഷൻ ഉണ്ട്. ചീയപ്പാറ വെള്ളച്ചാട്ടം, മൂന്നാർ, അടിമാലി എന്നീ പ്രദേശങ്ങൾ സമീപം. കോട്ടയത്തെ ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിന്ന് ഇടുക്കിയിലെ വിവിധ ഇടങ്ങളിലേക്ക് യാത്രാ സൗകര്യമുണ്ടാകും. സുഗന്ധവ്യജ്ഞനങ്ങളുടെ കലവറയായ
ജില്ലയുടെ വിനോദ സഞ്ചാര- കാർഷിക മേഖലകളിൽ വിസ്മയകരമായ മാറ്റത്തിന് ശബരി റെയിൽ സാധ്യതയൊരുക്കും.
















































































































