അതിതീവ്രമഴ, അഴുകൽ രോഗം: ഏലം ഉത്പാദനത്തിൽ വൻ ഇടിവ്

കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായുള്ള അതിതീവ്രമഴയും കാറ്റും കാരണം ഏലം ഉത്പാദനം കുത്തനെ ഇടിയുന്നു.
കഴിഞ്ഞ വർഷം കനത്ത
വേനലായിരുന്നു വില്ലൻ.
ഇക്കുറിയത് മഴയുടെ രൂപത്തിലാണ്
വില 2500 മുതൽ 2700 വരെ ഉയർന്നു നിൽക്കുന്ന സമയത്താണ് ഈ തിരിച്ചടി. ഇടുക്കിയിൽ 30 ശതമാനം വരെ ഉത്പാദനം കുറഞ്ഞതായാണ് കണക്ക്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 40 ശതമാനത്തിലേറെ മഴ കിട്ടി.
ഇതോടൊപ്പം ശരവും ചിമ്പും അഴുകി നശിക്കുന്നതും ഉത്പാദനമിടിയുന്നതിന് കാരണമായി.
കഴിഞ്ഞ വർഷത്തെ കടുത്ത വേനലിൽ ഇടുക്കിയിലെ നാല്പത് ശതമാനത്തിലേറെ ഏലച്ചെടി ഉണങ്ങി നശിച്ചിരുന്നു.
കർഷകർ വൻതുക മുടക്കി ഈ വർഷമിത് പുന: സ്ഥാപിച്ചു. ഉണങ്ങാതിരിക്കാൻ ഗ്രീൻ നെറ്റും ഇട്ടു.
ഇതോടെ ഈ വർഷം വേനൽ ശക്തമായെങ്കിലും മികച്ചവിളവുണ്ടായി.
എന്നാൽ മേയ് പകുതിയോടെ ആരംഭിച്ച മഴ ഇടവേളകളില്ലാതെ തുടർന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന അതിതീവ്രമഴയിലും ഒപ്പമുണ്ടായ കാറ്റിലുമാണ് ഏലത്തട്ടകൾ കൂട്ടത്തോടെ മറിഞ്ഞു വീണത്.
പലതും വലിയതോതിൽ വിളഞ്ഞതായിരുന്നു. പുന:സ്ഥാപിക്കാനാവാത്തവിധമാണ് നാശമെന്ന് പത്തുമുറിയിലെ കർഷകർ പറയുന്നു.
ഉത്പാദനം ഏറ്റവും കൂടുതലുള്ള വണ്ടൻമേട്ടിലും, ചക്കുപള്ളത്തും, ഉടുമ്പൻ ചോലയിലുമാണ് കൃഷി നാശമേറയും.













































































