പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ


ഇടുക്കി: ഇടുക്കി പീരുമേട്ടിൽ ആദിവാസി സ്ത്രീ സീതയുടെ മരണത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി.
നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസ്വാമി നൽകിയ പരാതിയിലാണ് നടപടി. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലെത്തിയ സീതയെ കാട്ടാന ആക്രമിച്ചെന്നാണ് ഭർത്താവായ ബിനു പറഞ്ഞത്. ബിനുവും കൂടെയുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീതയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും രക്ഷപെടുത്താനായില്ല. എന്നാൽ സീതയുടെ മരണം കൊലപാതകമാണെന്നാണ് കോട്ടയം ഡിഎഫ്ഒ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ സ്ത്രീയുടെ മരണം കാട്ടാന ആക്രമണം മൂലമെന്നാവർത്തിച്ച് ഭർത്താവ് ബിനു. തന്നെ ബലിയാട് ആക്കാനുള്ള ശ്രമം നടക്കുകയാണെന്നും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർക്ക് ഇതിൽ പങ്കുണ്ടെന്നും ബിനു ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.