ആശമാർ നിലമ്പൂരിലേക്ക്; സർക്കാരിനെതിരെ മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തും


നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഏഴു ദിവസങ്ങൾ മാത്രം ശേഷിക്കെ സർക്കാരിനെതിരെ പ്രചാരണവുമായി സമരം നടത്തുന്ന ആശാവർക്കേഴ്സ് ഇന്ന് മണ്ഡലത്തിലെത്തും. ചന്തക്കുന്നിൽ നിന്ന് നിലമ്പൂർ ടൗണിലേക്ക് പ്രകടനം നടത്തും. മുന്നണികളുടെ പ്രധാന നേതാക്കൾ എല്ലാം മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുകയാണ്.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിച്ച് ഇന്നെത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ മണ്ഡലത്തിലുണ്ട്. യുഡിഎഫിനുള്ള വെൽഫെയർ പാർട്ടി പിന്തുണ, എൽഡിഎഫിനുള്ള പിഡിപി പിന്തുണ എന്നിവ പരസ്പരം കടുത്ത പ്രചാരണായുധമാക്കുകയാണ് മുന്നണികൾ.
അതേസമയം നിലമ്പൂരിൽ പ്രചാരണ വിഷയങ്ങൾ അനുദിനം മാറുകയാണ്. വികസനം ,അഴിമതി, വന്യ ജീവിയാക്രമണം എന്നിവയായിരുന്നു പ്രചാരണ തുടക്കം. ഇവ പിന്നീട് പന്നിക്കെണിയിൽ കുടുങ്ങി 15 കാരൻ്റെ ഷോക്കേറ്റ് മരണം, ജമാ അത്തെ ഇസ്ലാമി യു ഡി എഫിനും പിഡിപി എൽഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചത് എന്നിവക്ക് വഴിമാറി. ഇപ്പോഴിതാ കപ്പൽ അപകട വിഷയവും മണ്ഡലത്തിൽ സജീവമായിരിക്കുന്നു.
കുടുംബയോഗങ്ങളാണ് മുന്നണികളുടെ പ്രചാരണോപാധി.അയൽപക്കത്തുള്ളവരെ ഒന്നിച്ചിരുത്തി, വിശദീകരണത്തിന് അഖിലേന്ത്യാ നേതാക്കൾ മുതൽ മന്ത്രിമാർ വരെയുണ്ട്.കരുളായി പഞ്ചായത്തിലെ അമ്പലക്കുന്ന് വാർഡിലെ യുഡിഎഫ് കുടുംബയോഗത്തിൽ പ്രസംഗിക്കാനെത്തിയത് കെ മുരളീധരൻ ആണ്. സർക്കാരിനേയും ഇടതുമുന്നണിയേയും കടന്നാക്രമിച്ച് തുടക്കം. വന്യ ജീവി ശല്യം വ്യാപകമായ കരുളായിയിൽ ജനവികാരം അറിഞ്ഞാണ് പ്രസംഗം നടത്തിയത്.