എണ്ണച്ചോർച്ച 48 മണിക്കൂറിനകം നീക്കണം; കൊച്ചി തീരത്ത് മുങ്ങിയ കപ്പൽ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്എസി എൽസ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ.എണ്ണച്ചോർച്ച 48 മണിക്കൂറിനുള്ളിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എസി കമ്പനിക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകി. അതിനിടെ എംഎസ് സി എൽസ കപ്പലിലെ ആദ്യ ഇന്ധന ചോർച്ച അടച്ചു.
12 പേർ കൂടി ഇന്ന് സംഘത്തിൽ ചേരും. ഇന്ധന ടാങ്ക് 22 ലെ സൗണ്ടിങ് പൈപ്പിലെ ചോർച്ചയാണ് അടച്ചത്.
കേരള തീരത്ത് മുങ്ങിയ കപ്പൽ കമ്പനിക്ക് എതിരെ കേസിനില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. നഷ്ട പരിഹാരം മതിയെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാട്. എംഎസ്‍സി കമ്പനിക്ക് വിഴിഞ്ഞവുമായി നല്ല ബന്ധമായതിനാലാണ് ഈ തീരുമാനത്തിലേക്ക് സര്‍ക്കാറെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടർ ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്.
എംഎസ്‌സി എൽസ 3 എന്ന ചരക്കുകപ്പലാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്.വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്‍ മെയ് 25നാണ് മുങ്ങിയത്.കടലിലേക്ക് വീണ കപ്പലിലെ കണ്ടെയ്‌നറുകൾ കൊല്ലം,ആലപ്പുഴ,തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് അടിഞ്ഞത്.സംഭവത്തിൽ അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു.
അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കപ്പൽ അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കണക്കിലെടുത്താണ് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
















































































































