ലോകബാങ്ക് സഹായം വക മാറ്റി സംസ്ഥാന സർക്കാർ; പരിശോധനക്കായി സംഘം കേരളത്തിലേക്ക്


കാർഷികമേഖലയുടെ നവീകരണത്തിനായി ലഭിച്ച ലോകബാങ്ക് വായ്പ സർക്കാർ വക മാറ്റി ചെലവഴിച്ചു. കൃഷിവകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിക്കായി അനുവദിച്ച 139.66 കോടി രൂപയാണ് വകുപ്പിന് നൽകാതെ മറ്റ് കാര്യങ്ങൾക്ക് ചെലവിട്ടത്. പണം ലഭിച്ചാൽ പദ്ധതി നടത്തിപ്പിനുള്ള അക്കൗണ്ടിലേക്ക് നൽകണമെന്ന വ്യവസ്ഥ ലംഘിച്ചാണ് വക മാറ്റിയത്.
കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനും നവീകരണത്തിനും വേണ്ടിയാണ് കൃഷിവകുപ്പ് ലോകബാങ്കിന്റെ ബൈപ്പാസ് സ്വീകരിച്ചത്. കേര എന്ന പേരിട്ടിരിക്കുന്ന പദ്ധതിയുടെ നടത്തിപ്പിനായി 139.66 കോടി രൂപ ലോകബാങ്ക് സംസ്ഥാനത്തിന് കൈമാറിയിരുന്നു. കേന്ദ്ര സർക്കാരിന്റെ അക്കൗണ്ടിൽ നിന്ന് മാർച്ച് പകുതിയോടെ പണം ട്രഷറിയിൽ എത്തി. എന്നാൽ ഈ തുക ഇതുവരെ പദ്ധതിയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തിട്ടില്ല. പണം ലഭിച്ചാൽ 5 ആഴ്ചയ്ക്കകം പദ്ധതിയുടെ അക്കൗണ്ടിലേക്ക് കൈമാറണം എന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാണ് പണം വക മാറ്റിയത് സാമ്പത്തിക വർഷത്തിന്റെ അവസാനം ഉണ്ടായ ചെലവുകൾക്ക് വേണ്ടി വായ്പാപ്പണം ഉപയോഗിച്ചെന്നാണ് കരുതുന്നത്. പണം ആവശ്യപ്പെട്ട കൃഷി വകുപ്പിനോട് ഉടൻ കൈമാറുമെന്നാണ് ധനവകുപ്പ് നൽകുന്ന മറുപടി. പദ്ധതി പുരോഗതി വിലയിരുത്താൻ മെയ് ആദ്യവാരം ലോകബാങ്ക് സംഘം കേരളത്തിൽ എത്തുന്നുണ്ട്. അതിന് മുമ്പ് പണം പദ്ധതിയുടെ അക്കൗണ്ടിലേക്ക് കൈമാറിയേക്കും. പണം വകമാറ്റിയന്ന ആക്ഷേപത്തോട് ധനവകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.