മുതലപ്പൊഴി പ്രതിസന്ധി; സംയുക്ത സമരസമിതിയുമായി നാളെ മന്ത്രിതല ചർച്ച, മണൽ നീക്കം ഇരട്ടിയാക്കാൻ നിർദേശം


മുതലപ്പൊഴിയിലെ പ്രതിസന്ധിയിൽ സംയുക്ത സമരസമിതിയുമായി നാളെ മന്ത്രിതല ചർച്ച നടത്തും. മത്സ്യത്തൊഴിലാളികളെ കൊല്ലത്തേക്ക് മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ എതിർപ്പും ആശങ്കയും ചർച്ചയിൽ അറിയിക്കും. നിവേദനം നൽകി മൂന്നുദിവസം കാത്തിരിക്കും. ഈസ്റ്ററിന് ശേഷം അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം.
മുതലപ്പൊഴി അഴിമുഖത്ത് മണൽ അടിഞ്ഞുള്ള പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാണ്. ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് ഐ.എൻ.ടി.യു.സിയും, സി.ഐ.ടി.യുവും മാർച്ച് നടത്തി. ഓഫീസിന്റെ ഗേറ്റ് പൂട്ടി റീത്ത് വച്ചായിരുന്നു ഐ.എൻ.ടി.യു.സിയുടെ പ്രതിഷേധം. മന്ത്രിയുടെ വസതിക്ക് മുൻപിലും കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം എന്നും സർക്കാർ അനുകൂല സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ ഡ്രഡ്ജിങ്ങിന് വേഗം പോരാ എന്ന വിലയിരുത്തലിലാണ് സർക്കാർ. അതിന്റെ അടിസ്ഥാനത്തിൽ മണൽ നീക്കം ഇരട്ടിയാക്കാൻ കരാറുകാരന് നിർദേശം നൽകി. നിലവിൽ ഒരു ദിവസം നീക്കുന്നത് 2,000 ക്യുബിക് മീറ്റർ മണൽ മാത്രമാണ്. ഇത് ഇരട്ടിയാക്കണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശം നൽകി.
മണൽ നീക്കത്തിന് കൂടുതൽ സംവിധാനങ്ങൾ ഒരുക്കാനും ധാരണയായി. അതിനായി മാരിടൈം ബോർഡിൻ്റെ ഡ്രഡ്ജർ കൂടി മുതലപ്പൊഴിയിൽ എത്തിക്കും. കൂടുതൽ കമ്പനികൾക്ക് കരാർ നൽകാൻ നടപടികൾ തുടങ്ങി. മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് സർക്കാരിന്റെ അടിയന്തര നീക്കം.