അഫാനെതിരെ മാതാവിൻ്റെ ആദ്യമൊഴി; തെളിവെടുപ്പിനെത്തിച്ച അഫാനെ റോഡരികില്‍ കാത്തുനിന്ന് പിതാവ്


വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെതിരെ ആദ്യമായി മൊഴി നല്‍കി മാതാവ് ഷെമീന. അഫാന്‍ ആക്രമിച്ചതാണെന്നും ഭര്‍ത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കട ബാധ്യത ഉണ്ടായിരുന്നതായും ഷെമീന കിളിമാനൂര്‍ എസ്എച്ച്ഒയ്ക്ക് മൊഴി നല്‍കി. അക്രമം നടന്ന ദിവസം 50,000 രൂപ തിരികെ നല്‍കേണ്ടിയിരുന്നു. പണം ചോദിച്ച് ബന്ധുവീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു. ഇത് മകന് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും ഷെമീന പൊലീസിനോട് പറഞ്ഞു.
തിരികെ വീട്ടിലെത്തിയ മകന്‍ ആദ്യം തന്റെ കഴുത്ത് ഞെരിച്ച് ചുവരില്‍ തലയ്ക്ക് അടിച്ചു. ഇതോടെ ബോധം നഷ്ടമായി. ബോധം വന്നപ്പോള്‍ അഫാന്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. കുടുംബത്തോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതിനാല്‍ യൂട്യൂബില്‍ ഇളയമകനെക്കൊണ്ട് പലതും സെര്‍ച്ച് ചെയ്യിപ്പിച്ചിരുന്നുവെന്നും ഷെമീന പൊലീസിനോട് പറഞ്ഞു.
ആശുപത്രി വിട്ട ഷെമീന ഭര്‍ത്താവ് റഹീമിനൊപ്പം അഗതിമന്ദിരത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അഫാനെ ജയിലിലേക്കും മാറ്റിയിരിക്കുകയാണ്. അതിനിടെ തെളിവെടുപ്പിനെത്തിച്ച അഫാനെ കാണാന്‍ റഹീം റോഡില്‍ കാത്തുനിന്നതും വല്ലാത്തക്കാഴ്ച്ചയായി. പേരുമലയിലെ വീട്ടില്‍ തെളിവെടുപ്പ് കഴിഞ്ഞ് ഫര്‍സാനയെ ബൈക്കില്‍ കയറ്റിയ സ്ഥലത്തേക്ക് അഫാനെ കൊണ്ടുപോകുന്ന വഴിയിലാണ് ഇദ്ദേഹം നിന്നത്. കൊലപാതകത്തിനുപയോഗിച്ച ചുറ്റിക വാങ്ങിയ കടയ്ക്ക് സമീപത്തായാണ് റഹീമും സുഹൃത്തും കാത്തുനിന്നത്.