റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ പട്ടികവർഗത്തിലെ മന്നാൻ സമുദായ രാജാവും ഭാര്യയും


റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ പട്ടികവർഗത്തിലെ മന്നാൻ സമുദായ രാജാവും ഭാര്യയും. ഇടുക്കി കാഞ്ചിയാർ കോവിൽ മല ആസ്ഥാനമായ രാമൻ രാജമന്നാനും ഭാര്യ ബിനുമോളുമാണ് ഡൽഹിക്ക് പോകുന്നത്.
പട്ടികവിഭാഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു രാജമന്നാന് ക്ഷണക്കത്ത് കൈമാറി. എ രാജ എം എൽ എയും ഒപ്പമുണ്ടായിരുന്നു.
ഇടുക്കിയിൽ 48 പട്ടിക വർഗ ഉന്നതികളിലായി 300 ലധികം മന്നാൻ കുടുംബങ്ങളുണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളിൽ രാജാവിന് പ്രത്യേക സ്ഥാനമുണ്ട്. പരമ്പരാഗതമായി തുടരുന്ന രാജകുടുംബങ്ങളിൽ നിന്നും മരുമക്കത്തായ വ്യവസ്ഥയിലാണ് രാജാവിനെ തെരഞ്ഞെടുക്കുന്നത്. പൊതുചടങ്ങുകളിൽ തലപ്പാവും ആചാര വസ്ത്രങ്ങളും ധരിക്കും. 2 മന്ത്രിമാരും ഭടന്മാരുമെക്കെ സേവകരായുണ്ട്. ബിനു എസ് എന്നതാണ് രാജമന്നാൻ്റെ പേര്. ഭാര്യ: ബിനുമോൾ
നിയമസഭയിലെത്തിയ രാജമന്നാനെയും ഭാര്യയെയും പൂച്ചെണ്ട് നൽകി സ്വീകരിച്ച മന്ത്രി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ബുധനാഴ്ച രാവിലെ വ്യോമമാർഗം ഡൽഹിക്ക് തിരിക്കും. പരേഡിനു ശേഷം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഫെബ്രുവരി 2 ന് മടങ്ങിയെത്തും.
.