മുസ്ലീം ലീഗ് പിന്തുണച്ചു; തൊടുപുഴ നഗരസഭ ഭരണം എൽ.ഡി.എഫിന്

തൊടുപുഴ നഗരസഭയിൽ മുസ്ലീം ലീഗ് പിന്തുണയോടെ എൽ.ഡി.എഫ് ഭരണം പിടിച്ചു. സി.പി.എമ്മിൻ്റെ സബീന ബിഞ്ചു നഗരസഭാ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. സബീന ബിഞ്ചുവിന് 14 വോട്ട് ലഭിച്ചു. അഞ്ച് ലീഗ് കൗൺസിലർമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. കോൺഗ്രസിലെ കെ. ദീപക്കിന് 10 വോട്ടാണ് ലഭിച്ചത്.
കോൺഗ്രസ് 6, മുസ്ലിം ലീഗ് 6, കേരളാ കോൺഗ്രസ് 1 എന്നിങ്ങനെയാണ് UDF ലെ കക്ഷി നില. എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത്. കോൺഗ്രസിൽനിന്ന് കെ.ദീപക്കും മുസ്ലീംലീഗിൽനിന്ന് എം.എ.കരീമുമാണ് മത്സരിച്ചത്. നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ യു ഡി എഫിൽ ഉടലെടുത്ത ഭിന്നതയാണ് എൽഡിഎഫിന് ഭരണം ഉറപ്പിച്ചത്. ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസും, ലീഗും മത്സരിക്കാൻ തായാറെടുത്തിരുന്നു.
ഇരുപാർട്ടികളും സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്തു. ചർച്ചയിൽ സമവായമായില്ലാതായതോടെ നഗരസഭയ്ക്ക് മുന്നിൽ മുസ്ലിം ലീഗ് – കോൺഗ്രസ് സംഘർഷം ഉണ്ടായി. മുന്നണി സമവായങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് വാക്കേറ്റം ഉണ്ടായത്. 16 മാസം മാത്രമാണ് അവശേഷിക്കുന്ന ഭരണകാലാവധി.
















































































































