സപ്ലൈകോ സബ്‌സിഡി കുറച്ചു; അരിയും പഞ്ചസാരയും ഉള്‍പ്പെടെ 13 ഇന സാധനങ്ങള്‍ക്ക് വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിക്കും. സബ്സിഡി സാധനങ്ങളുടെ വിലകൂട്ടാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
13 ഇനം സാധനങ്ങള്‍ക്ക് നല്‍കിവന്നിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചു.നിലവില്‍ സര്‍ക്കാരും സപ്ലൈകോയും നേരിടുന്ന സാമ്ബത്തിക പ്രതിസന്ധിയാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്‌ക്ക് വില കൂടും.വൻപയറിന് ഏഴ് രൂപ കൂടും. ചെറുപയറിന് പത്ത് രൂപയും ഉഴുന്നിന് 26 രൂപയും കറുത്ത കടലയ്‌ക്ക് അഞ്ച് രൂപയും തുവരപ്പരിപ്പിന് 47 രൂപയും കൂടും. 65 രൂപയാണ് നിലവില്‍ തുവരപ്പരിപ്പിന് വില. ഇതോടെ സപ്ലൈകോയില്‍ തുവരപ്പരിപ്പിന്റെ വില ഏകദേശം 112 രൂപയാകും.
സബ്സിഡി നിരക്കില്‍ 13 സാധനങ്ങള്‍ നല്‍കുന്നതിന് ഒരു വർഷം 350 കോടി രൂപയാണു സപ്ലൈകോയുടെ ചെലവ്. നിലവില്‍ 1000 കോടി രൂപയിലേറെ വിതരണക്കാർക്കു കുടിശികയുണ്ട്. മാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണു സപ്ലൈകോയിലെത്തി സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ 6 മാസത്തിലേറെയായി പല സാധനങ്ങളും വില്‍പനശാലകളില്‍ ഇല്ല.









































































