കുമളിയിൽ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പോലീസ് ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെ വയോധിക മരിച്ച സംഭവത്തിൽ മക്കൾക്കെതിരെ പോലീസ് കേസെടുത്തു

കുമളിയിൽ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പോലീസ് ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെ വയോധിക മരിച്ച സംഭവത്തിൽ മക്കൾക്കെതിരെ പോലീസ് കേസെടുത്തു.മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് രണ്ടു പേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയിൽ വാടക വീട്ടിൽ കഴിഞ്ഞിരുന്ന മൈലക്കൽ അന്നക്കുട്ടി മാത്യുവാണ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. അന്നക്കുട്ടിയെ പോലീസ് അശുപത്രിയിലെത്തിച്ചിട്ടും മക്കൾ ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് ജില്ല ഭരണകൂടവും പോലീസും നാട്ടുകാരും ചേർന്നാണ് കുമളിയിലെത്തിച്ച് സംസ്കാരം നടത്തിയത്. കുമളി പഞ്ചായത്തംഗം ജയമോൾ മനോജിൻറെ മൊഴിയെടുത്താണ് കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനായ മകൻ സജിമോനും പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ മകൾ സിജിക്കുമെതിരെ കുമളി പോലീസ് കേസെടുത്തത്.ഇത് സംബന്ധിച്ച് പോലീസ് ഇരുവർക്കും നോട്ടീസ് നൽകും. ഇരുവരും കോടതി നടപടികൾ നേരിടേണ്ടി വരും. ഒപ്പം അമ്മയെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയത് സംബന്ധിച്ച് ജില്ല കളക്ടർക്കും പോലീസ് റിപ്പോർട്ട് നൽകും. സംഭവം സംബന്ധിച്ച് സജിമോൻ ജോലി ചെയ്യുന്ന കേരള ബാങ്കും പോലീസിനോട് റിപ്പോർട്ട തേടിയിട്ടുണ്ട്. കുമളി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ മകൾ സിജിയെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.