ന്യൂസ് ക്ലിക്ക് 4 വിദേശ സ്ഥാപനങ്ങളിൽ നിന്ന് 28.5 കോടി രൂപ സംഭാവന സ്വീകരിച്ചു; സിബിഐ

ഓൺലൈൻ മാധ്യമമായ ‘ന്യൂസ് ക്ലിക്ക്’ വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചെന്ന് സി.ബി.ഐ. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും എഫ്‌ഐആർ. നാല് വിദേശ സ്ഥാപനങ്ങളിൽ നിന്ന് ന്യൂസ് ക്ലിക്കിന് 28.5 കോടി രൂപ സംഭാവനയായി ലഭിച്ചതായും എഫ്‌ഐആറിൽ പറയുന്നു.
എഫ്‌സിആർഎ ലംഘനം ആരോപിച്ചാണ് ന്യൂസ് ക്ലിക്കിനും ഡയറക്ടർമാർക്കും അസോസിയേറ്റ്‌സിനും എതിരെ സിബിഐ എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്. വാർത്താ മാധ്യമങ്ങൾ വിദേശ സംഭാവനകൾ സ്വീകരിക്കരുത് എന്നാണ് 2010 ലെ എഫ്‌സിആർഎ ചട്ടം. നാല് വിദേശ സ്ഥാപനങ്ങളിൽ നിന്ന് 28.5 കോടി രൂപ ഓൺലൈൻ മാധ്യമത്തിന് ലഭിച്ചു. വേൾഡ് വൈഡ് മീഡിയ ഹോൾഡിംഗ് LLC, USA ന്യൂസ് ക്ലിക്കിൽ 9.59 രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.
വേൾഡ് വൈഡ് മീഡിയ ഹോൾഡിംഗ്സ് മാനേജർ ജേസൺ പ്ഫെച്ചർ, ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ-ഇൻ-ചീഫ് പ്രബീർ പുർകയസ്ത, PPK ന്യൂസ്‌ക്ലിക്ക് സ്ഥാപനവും ശ്രീലങ്കൻ-ക്യൂബൻ വംശജനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പ്രചരണ വിഭാഗത്തിലെ സജീവ അംഗവുമായ ഷാങ്ഹായ് ആസ്ഥാനമായുള്ള വ്യവസായി നെവിൽ റോയ് സിംഗം, ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖ തുടങ്ങിയ പേരുകൾ സിബിഐ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.













































































