10 കോടി പിഴ, കെടുകാര്യസ്ഥത, പണമുണ്ടായിട്ടും സംസ്ക്കരണ പ്ലാന്റുകളില്ല, മാലിന്യം മുഴുവൻ വേമ്പനാട്ടുകായലിലേക്ക്


ആലപ്പുഴ: പണമുണ്ടായിട്ടും വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം തടയാത്ത സര്‍ക്കാര്‍ സമീപനമാണ് ഹരിതട്രിബ്യൂണലിനെ പിഴ വിധിക്കുന്നതിലേക്കെത്തിച്ചത്.കായലുകള്‍ വൃത്തിയാക്കാത്തതിനു പത്തുകോടി പിഴചുമത്തിയതിനുപിന്നില്‍ തെളിയുന്നതു കെടുകാര്യസ്ഥതയാണ്. മലിനജല സംസ്കരണം, കക്കൂസ് മാലിന്യസംസ്കരണം, കനാല്‍ നവീകരണം, അറവുമാലിന്യസംസ്കരണം എന്നിവയ്ക്കെല്ലാമായി കോടിക്കണക്കിനു രൂപയുടെ ഫണ്ടുണ്ട്. കേന്ദ്രഫണ്ടാണ് കൂടുതലും. അതു ചെലവഴിക്കാത്തതിനാലാണ് കായലുകള്‍ മലിനമായിക്കിടക്കുന്നതെന്നു ട്രിബ്യൂണല്‍ കണ്ടെത്തി.
വേമ്ബനാട്ടുകായലിന്റെ ഗുണഭോക്താക്കളായ കൊച്ചി കോര്‍പ്പറേഷനും ഏഴു നഗരസഭകള്‍ക്കും 35 പഞ്ചായത്തുകള്‍ക്കും മാലിന്യസംസ്കരണത്തിനു ഫണ്ട് ലഭ്യമായിട്ടും ഉപയോഗിച്ചില്ല. മെട്രോറെയില്‍മാലിന്യം സംസ്കരിക്കാന്‍ ആയിരം കോടിയോളം രൂപ അനുവദിച്ചിട്ടും സംസ്കരണപ്ലാന്റ് ഒരുക്കിയില്ല. മലിനീകരണനിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കിയിട്ടും കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളും വൈക്കം, തൃപ്പൂണിത്തുറ, മരട്, ചേര്‍ത്തല, ആലപ്പുഴ, ആലുവ, കളമശ്ശേരി നഗരസഭകളും കായലുകളിലേക്കുള്ള മലിനജലമൊഴുക്കു തടയാന്‍ നടപടി സ്വീകരിച്ചില്ല.
കേരളത്തിലെ ടൂറിസംവ്യവസായത്തിനു കരുത്തുപകരാന്‍ ആലപ്പുഴയില്‍ മാലിന്യസംസ്കരണകേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1500-ലധികം പുരവഞ്ചികളില്‍നിന്നുള്ള മാലിന്യത്തില്‍ ഭൂരിഭാഗവും കായലില്‍ത്തള്ളുകയാണിപ്പോഴും. മലിനീകരണ നിയന്ത്രണബോര്‍ഡ് പുരവഞ്ചി ഉടമകളില്‍നിന്നീടാക്കിയ പിഴത്തുക മാത്രം ഒന്നരക്കോടി രൂപയോളംവരും. അതുപയോഗിച്ചെങ്കിലും സംസ്കരണ പ്ലാന്റ് നിര്‍മിക്കണമെന്നു പുരവഞ്ചിയുടമകള്‍ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. മുമ്പ് സി.ബ്ലോക്കില്‍ നിര്‍മിച്ച കക്കൂസ് മാലിന്യസംസ്കരണപ്ലാന്റ് ഉപയോഗശൂന്യമാണ്.
അമൃത് പദ്ധതിയില്‍ കോടിക്കണക്കിനു രൂപ അനുവദിച്ചെങ്കിലും ഏഴുവര്‍ഷമായിട്ടും കേരളം അത് പൂര്‍ണമായും ചെലവഴിച്ചില്ല. മാര്‍ച്ച് 31-ന് അതുനഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഹരിത ട്രിബ്യൂണലിന്റെ വിധി. നൂറുകണക്കിനു ലോറികളിലെത്തുന്ന കക്കൂസ് മാലിന്യംദിവസവും രണ്ടു കായലുകളിലുമായി തള്ളുന്നുണ്ട്. ആലപ്പുഴയില്‍ മാത്രം എണ്‍പതോളം ലോറികളാണ് ഓടുന്നത്.