മോദിയുടെ റോഡ് ഷോ; അമ്മയ്ക്കൊപ്പമെത്തിയ കുട്ടിയുടെ കറുത്ത ടീ–ഷർട്ട് അഴിപ്പിച്ച് പോലീസ്

ബെംഗളൂരു: മാണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കാണാൻ അമ്മയ്ക്കൊപ്പം എത്തിയ കുട്ടിയുടെ കറുത്ത ടീ ഷർട്ട് നീക്കം ചെയ്ത് പോലീസ്. റാലിയുടെ പരിസരത്ത് കുട്ടിയുമായി എത്തിയപ്പോഴാണ് മകന്‍റെ ടീ ഷർട്ട് അഴിക്കാൻ പോലീസ് അമ്മയോട് ആവശ്യപ്പെട്ടത്. കുട്ടിയുടെ മേൽവസ്ത്രം ധരിപ്പിക്കാതെയാണ് അമ്മ പരിശോധന പൂർത്തിയാക്കിയത്. ഇതിനുശേഷം അമ്മ ടീ ഷർട്ട് ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് വീണ്ടും തടഞ്ഞു.
ബെംഗളൂരു- മൈസൂരു എക്സ്പ്രസ് ഹൈവേ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാണ്ഡ്യയിലെത്തിയത്. നഗരത്തിൽ സംഘടിപ്പിച്ച മെഗാ റോഡ് ഷോയ്ക്ക് ശേഷമാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. മാണ്ഡ്യയിൽ റോഡിന്‍റെ ഇരുവശത്തും കാത്തുനിന്ന വൻ ജനാവലി പ്രധാനമന്ത്രിയെ പൂക്കൾ വർഷിച്ചാണ് വരവേറ്റത്. വാഹനത്തിന്‍റെ വാതിൽക്കൽ നിന്ന് കൈവീശി പ്രധാനമന്ത്രി അവരെ അഭിവാദ്യം ചെയ്തു. കാറിന്‍റെ ബോണറ്റിൽ വീണ പൂക്കൾ എടുത്ത് മോദി ജനങ്ങൾക്ക് മേലും വർഷിച്ചു.
ഒറ്റ ദിവസം കൊണ്ട് 15,900 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിൽ രണ്ടര മാസത്തിനിടെ ഇത് ആറാം തവണയാണ് മോദി സന്ദർശനം നടത്തുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ധാർവാഡ് കാമ്പസ്, ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിലെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്ലാറ്റ്ഫോം, ഹോസ്പേട്ട് റെയിൽവേ സ്റ്റേഷൻ, ശുദ്ധജല വിതരണ പദ്ധതികൾ എന്നിവയും ആരംഭിച്ചു.







































































































































