ബ്രഹ്മപുരം തീപിടുത്തം; 80% തീയണച്ചതായി മന്ത്രി പി. രാജീവ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ 80 % പ്രദേശത്തെയും തീ അണച്ചതായി മന്ത്രി പി രാജീവ്. 678 പേരാണ് ചികിത്സ തേടിയത്. ഇതിൽ 421 പേർ സർക്കാർ സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്തവരാണ്. രണ്ട് പേർക്ക് മാത്രമാണ് ഐസിയു സഹായം വേണ്ടിയിരുന്നത്. ഗർഭിണികളാരും ചികിത്സ തേടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ഗുരുതര സാഹചര്യമില്ലെന്നാണ് ആരോഗ്യപ്രവർത്തകരുടെയും ഐഎംഎയുടെയും വിലയിരുത്തൽ. എന്നാൽ ഏത് സാഹചര്യവും നേരിടാൻ സർക്കാർ തയ്യാറാണ്. പ്രത്യേക ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി. സ്വകാര്യ ആശുപത്രികളിലടക്കം ക്യാമ്പുകൾ സംഘടിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും പ്ലാസ്റ്റിക് ബ്രഹ്മപുരത്തേക്ക് പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചതായി രാജീവ് പറഞ്ഞു.
മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യ സംസ്കരണത്തിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും. നാളെ മുതൽ മെയ് 31 വരെ 82 ദിവസം കൊണ്ട് പൂർത്തിയാക്കാനുള്ള ആക്ഷൻ പ്ലാനിന് സർക്കാർ രൂപം നൽകിയിട്ടുണ്ട്. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക എന്നതാണ് അടിസ്ഥാന സമീപനം. ഹരിത കർമ്മ സേന മുഖേന അജൈവമാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം 100% ഉറപ്പാക്കും.









































































































































