Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
ഉടുമ്പന്‍ചോല

ഉടുമ്പൻചോലയിലെ വോട്ടെണ്ണലിന് ഇത്തവണ വൺ, ടൂ, ത്രീ താളം ;ഉടുമ്പൻചോല മണിയാശാന്റെ ‘യൂണിവേഴ്സിറ്റി’



ഉടുമ്പൻചോലയിലെ വോട്ടെണ്ണലിന് ഇത്തവണ വൺ, ടൂ, ത്രീ താളമുണ്ടായിരുന്നു. മാലപ്പടക്കത്തിനു തിരികൊളുത്തിയപോലെ ഓരോ പഞ്ചായത്തിലും ഭൂരിപക്ഷം മുന്നോട്ട്. കൊലവിളി പ്രസംഗത്തിലൂടെയും എതിരാളികളുടെ മുഖത്തടിക്കുന്നതു പോലെയുള്ള മറുപടികളിലൂടെയും എന്നും വിവാദങ്ങൾക്കൊപ്പം നടന്നിരുന്ന നേതാവായിരുന്നു എം.എം.മണി. ഈ പ്രതിഛായ മാറ്റിയെടുക്കാൻ സാധിച്ചുവെന്നതാണു വൻഭൂരിപക്ഷത്തിനു കാരണമായത്.

വോട്ടെണ്ണലിനിടയിലും കല്യാണച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു എം.എം.മണി. രാവിലെ മുതൽ നെടുങ്കണ്ടത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ  മണിയുണ്ടായിരുന്നു. ഭൂരിപക്ഷം 20,000 കടക്കുന്നതിനിടെ, ഓഫിസിന്റെ എതിർവശത്തെ അർബൻ ബാങ്ക് കോൺഫറൻസ് ഹാളിൽ നടന്ന വിവാഹച്ചടങ്ങിലേക്ക് അപ്രതീക്ഷിതമായി മണി എത്തി. മന്ത്രിയുടെ ഓഫിസിനു സമീപം മിൽമ ബൂത്ത് നടത്തുന്നയാളുടെ മകളുടെ വിവാഹമായിരുന്നു. എം.എം.മണിയെ ജനകീയനാക്കുന്നത് ഇത്തരം കാര്യങ്ങളാണ്.

അങ്ങനെയാണ് മണി ഇടുക്കിയുടെ ആശാനായത്. മന്ത്രിയാണെങ്കിലും ഏത് ആവശ്യത്തിനു വിളിച്ചാലും ഓടിയെത്തും. ഉടുമ്പൻചോലയിലെ വികസന പദ്ധതികൾ ചൂണ്ടിക്കാണിച്ചാണ് എൽഡിഎഫ് വോട്ട് ചോദിച്ചത്. സ്ഥാനാർഥിയെ തീരുമാനിക്കാൻ യുഡിഎഫിന് അവസാന ദിനം വരെ കാത്തിരിക്കേണ്ടി വന്നതിലും മണിയുടെ ജനകീയത മുഖ്യകാരണമാണ്. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ പ്രചാരണത്തിനെത്തിയിട്ടും കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകളിൽ ഉണ്ടായ ചോർച്ച വരുംദിവസങ്ങളിൽ യുഡിഎഫിൽ ചർച്ചയാവും.

തിരഞ്ഞെടുപ്പിനു രണ്ടാഴ്ച മുന്നേ മണ്ഡലത്തിനു പുറത്തെ എല്ലാ പരിപാടികളും അവസാനിപ്പിച്ചു മണി ഉടുമ്പൻചോലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. 10 പഞ്ചായത്തുകളിലും വാർഡ്‌തലത്തിലും ബൂത്ത്‌തലത്തിലും സ്ഥാനാർഥിയെത്തി. ടൗണുകളിലും പറ്റാവുന്നത്ര വീടുകളിലും എം.എം.മണി നേരിട്ടെത്തി വോട്ട് അഭ്യർഥിച്ചു. മാസങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തനവും മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുമാണ് എം.എം.മണിയെ ചരിത്ര വിജയത്തിലേക്ക് എത്തിച്ചത്. 


ഇടുക്കിയിൽ പാർട്ടിയിലെ കരുത്തൻ

തുടർച്ചയായ രണ്ടാം ജയത്തിലൂടെ ഇടുക്കി സിപിഎമ്മിലെ കരുത്തൻ എന്ന സ്ഥാനത്തിനും മണി അടിവരയിടുകയാണ്. ആരോഗ്യപരമായ കാരണങ്ങളാൽ ഇത്തവണ മത്സരത്തിനുണ്ടാവില്ലെന്നു പ്രചാരണം ഉണ്ടായിരുന്നു. അതോടെ മറ്റു നേതാക്കൾ ഉടുമ്പൻചോല സീറ്റിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, മണിക്ക് ഒരു പ്രാവശ്യം കൂടി അവസരം നൽകണമെന്നായിരുന്നു ഭൂരിപക്ഷം പ്രവർത്തകരുടെയും വികാരം. വിഎസ് പക്ഷക്കാരനായിരുന്നു, ഒരിക്കൽ മണി.

പിന്നീട് അവർ തമ്മിൽ സ്വരച്ചേർച്ചയില്ലാതായപ്പോൾ, പിണറായി പക്ഷത്തേക്കു മാറി. പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള മണിക്ക്, കഴിഞ്ഞ തവണ മന്ത്രിസ്ഥാനം നൽകാൻ മുൻകൈ എടുത്തതും പിണറായി തന്നെ. മണിയെ മന്ത്രിയാക്കാൻ തീരുമാനിച്ചപ്പോൾ, പാർട്ടിക്കുള്ളിലെ ചിലരുടെ നെറ്റി ചുളിഞ്ഞു. വൈദ്യുതി പോലുള്ള പ്രധാന വകുപ്പ് മറ്റാരെയെങ്കിലും ഏൽപിക്കണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. പക്ഷേ, പിണറായിക്ക് മണിയെ അത്ര വിശ്വാസമായിരുന്നു. ഏൽപിച്ച ചുമതല മണി ഭംഗിയായി നിറവേറ്റി. ഇത്തവണ ഉജ്വല ജയം കൂടിയായതോടെ ജില്ലയിൽ പാർട്ടിയുടെ അവസാന വാക്കായി മാറിക്കഴി‍ഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!