നേര്യമംഗലം-വാളറ റോഡ് സർക്കാർ വീഴ്ച്ച ന്യായീകരിച്ച് മന്ത്രിമാർ ജനാധിപത്യത്തിൻ്റെ വിലയിടിക്കുന്നു. – ഡീൻ കുര്യാക്കോസ് MP

അടിമാലി/കോതമംഗലം/ തൊടുപുഴ: കഴിഞ്ഞ വെള്ളിയാഴ്ച നേര്യമംഗലം – വാളറ റോഡിൽ ( NH- 85) ൽ നടന്നുകൊണ്ടിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിക്കുന്ന ഇക്കാല ഉത്തരവ് വന്നതിനു ശേഷം, തങ്ങളുടെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചിട്ടില്ലായെന്ന് വരുത്തിത്തീർക്കാൻ ആണ് സർക്കാർ ഭാഗം ശ്രമിക്കുന്നത്.
വിധിയെ സംബന്ധിച്ച് കാര്യങ്ങൾ മനസിലാക്കാതെ മന്ത്രിമാരായ റോഷി അഗസ്റ്റിനും, എ കെ ശശീന്ദ്രനും തെറ്റു ചെയ്ത ഉദ്യോഗസ്ഥരെ ന്യായീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.ചീഫ് സെക്രട്ടറി തലത്തിൽ കൈക്കൊണ്ട തീരുമാനം അട്ടിമറിച്ചതിൽ മന്ത്രി മാർക്കോ, മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കോ പങ്കില്ലെങ്കിൽ, തെറ്റ് ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണം.അതിന് കഴിഞ്ഞില്ലെങ്കിൽ രാജിവച്ചൊഴിയണം. മന്ത്രിമാർ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് ജനാധിപത്യത്തിൻ്റെ വില കളയുകയാണ്.
കോടതി വിധി വഴിയുണ്ടായ തിരിച്ചടി
1) അഡീ.ചീഫ് സെക്രട്ടറി ശ്രീK. R eജ്യാതിലാൽ നൽകിയ സത്യവാങ്മൂലം, ചീഫ് സെക്രട്ടറിക്കു വേണ്ടിയെന്ന് പറഞ്ഞ് നൽകിയപ്പോൾ, ഫലത്തിൽ സർക്കാരിൻ്റെ അഭിപ്രായം ആയി അതു മാറി.
2) പ്രസ്തുത സത്യവാങ്മൂലത്തിലെ പരാമർശങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതും, 2/8/2024 ൽ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ കൈക്കൊണ്ട തീരുമാനത്തിന് ഘടകവിരുദ്ധമായ കാര്യങ്ങളുമായിരുന്നു.
3) വിധി അനുസരിച്ച്, പരിവേഷ് പോർട്ടലിൽ നൽകിയ അപേക്ഷക്ക് അപ്പുറത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ എല്ലാം നിയമവിരുദ്ധവും, നിർത്തി വെയ്ക്കപ്പെടേണ്ടതുമാണ് എന്ന് വിധിക്കുന്നു.
4) ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് അനുസരിച്ച് ജില്ലാ കളക്ടർ നൽകിയ ഉത്തരവനുസരിച്ച് നടത്തപ്പെടുന്ന മരംമുറി പൂർണ്ണമായി നിർത്തിവയ്ക്കപ്പെടുന്നു.
5) ഈ രണ്ടു കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തങ്ങളെ അഥവാ 10 മീറ്റർ വീതിയിൽ നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലമെടുക്കുന്നതിനെ തടസ്സപ്പെടുത്തി.
സത്യവാങ്മൂലം ചീഫ് സെക്രട്ടറി തലത്തിൽ ചേർന്ന യോഗത്തിൻ്റെ തീരുമാനത്തെ അട്ടിമറിച്ചതെങ്ങനെ?
1) 2/8/2024 ൽ ചീഫ് സെക്രട്ടറി വീഡിയോ കോൺഫറൻസ് മുഖാന്തിരം കൂടിയ യോഗത്തിൽ വനം വകുപ്പ് സെക്രട്ടറിയായ K. R. ജ്യോതിലാൽ ഉൾപ്പടെയുള്ളവർ ഉണ്ടായിരുന്നു.
2) മീറ്റിംഗിലെ പ്രധാന തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.
a ) റോഡ് വീതി കൂട്ടുന്ന ‘നിർമ്മാണവുമായി ബന്ധപ്പെട്ട്, വനം വകുപ്പ് യാതൊരു തരത്തിലുമുള്ള തടസ്സം സൃഷ്ടിക്കാൻ പാടില്ലാത്തതാണ്.
b) കിരൺ സിജു V സ്റ്റേറ്റ് ഓഫ് കേരള കേസുമായി ബന്ധപ്പെട്ട് വന്ന വിധിയനുസരിച്ച് 30 മീറ്റർ വീതി നിലവിൽ ഉണ്ട്. ഈ വിധി മറികടക്കാൻ സർക്കാർ അപ്പീലുമായോ, റിവ്യൂ പെറ്റീഷനായോ പോകേണ്ടതില്ല.
3) NHAl പരിവേഷ് പോർട്ടലിൽ നൽകിയ അപേക്ഷയനുസരിച്ച് 0.95 ഹെക്ടർസ്ഥലം വിട്ടുകിട്ടുന്നതിനു നടപടികൾ തുടരാം.
ഇതിനു ഘടകവിരുദ്ധമായി അഡീ.ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിലെ പിഴവുകൾ
a ) ഈ മേഖലയുൾപ്പടെയുള്ള പ്രദേശം റവന്യൂ, PWDവകുപ്പുകളുടെ റെക്കാർഡ് പ്രകാരം പുറമ്പോക്ക് ആണ് എന്നിരിക്കെ ,വനം വകുപ്പ് അവകാശപ്പെടുന്ന പോലെ ഈ പ്രദേശം മലയാറ്റൂർ റിസർവ്വ് ആണെന്ന് സ്ഥാപിക്കുന്നു.
b) 1996 ലെ പൊതുമരാമത്ത് സെക്രട്ടറിയുടെ 30 മീറ്റർ വീതി NHനുണ്ട് എന്ന ഉത്തരവിനെ കേവലം ചെറിയ വസ്തു തർക്കത്തിൻ്റെ പേരിൽ ഉണ്ടായതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു.
c) കിരൺ സിജു കേസിൽ അപ്പീൽ, അല്ലെങ്കിൽ റിവിഷൻ പെറ്റീഷൻ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതിൻ്റെ അന്ത:സത്ത ഉൾക്കൊള്ളാതെ, പ്രസ്തുത പ്രദേശത്തിൻ്റെ ഉടമസ്ഥവകാശം തീരുമാനിക്കേണ്ടത് പരിഗണിക്കപ്പെടുന്ന റിട്ട് പെറ്റീഷൻ വിധിക്ക് വിധേയമാണെന്ന് സൂചിപ്പിക്കുന്നു.
d) സർക്കാർ 10 മീറ്റർ വീതിയെടുക്കുന്നതിന് അനുമതി നൽകിയിട്ടുള്ളപ്പോൾ, പരിവേഷ് പോർട്ടൽ പ്രകാരം നൽകിയ അപേക്ഷയനുസരിച്ച് പരിമിതമായ പ്രദേശത്ത് മാത്രമേ വികസന പ്രവർത്തനം നടക്കുന്നുള്ളൂവെന്ന് തെറ്റിദ്ധരിപ്പിക്കുന്നു.
ഈ അഭിപ്രായപ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കോടതി വിധി ക്ഷണിച്ചു വരുത്തുന്നത്.
0.95 ഹെക്ടർ ഭൂമിക്ക് ഉള്ള അപേക്ഷ പരിവേഷ് പോർട്ടലിൽ വരുന്നതിൻ്റെ യഥാർത്ഥ്യവശം.
1) 2/8/2024 ലെ ചീഫ് സെക്രട്ടറിതല മീറ്റിംഗിൽ ഇത് സംബന്ധിച്ച് വിശദമായ ചർച്ച നടത്തിയിട്ടുണ്ട്.
2) പ്രസ്തുത യോഗത്തിൽ 2024 ജനുവരി മുതൽ പ്രതിപാദിപ്പിക്കപ്പെട്ട രീതിയിൽ നേര്യമംഗലം പാലത്തിൻ്റെ ഒരു കരയിലും, അതോടൊപ്പം മറ്റ് അനിവാര്യമായ പ്രദേശത്തുമായി 0.95 ഹെക്ടർ സ്ഥലം NHAl വിട്ടുകിട്ടണമെന്ന് വനം വകുപ്പിനോട് ആവശ്യം അറിയിച്ചിരുന്നു. അത് പണം നഷ്ടപരിഹാരമായി നൽകി കൊണ്ടായിരുന്നു.
3) ഇക്കാര്യത്തിൽ MP എന്ന നിലയിൽ ,സർക്കാർ ഭൂമിക്ക് സർക്കാർ തന്നെ നഷ്ട പരിഹാരം കൊടുക്കുന്നത് ശരിയല്ലയെന്ന അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം പിന്നീട് 5/8/2O2 4 ലെ പൊതുമരാമത്ത് സെക്രട്ടറി വിളിച്ച യോഗത്തിൽ ചൂണ്ടി കാണിച്ചിട്ടുമുണ്ട്. ആയതിൻ്റെ മിനിട്സ് രേഖയുമുണ്ട്.
4) കിരൺ സിജു v സ്റ്റേറ്റ് ഓഫ് കേരള കേസ് വിധി വരുന്നതിന് മുമ്പ് NHAl റോഡ് നിർമ്മാണം മുടങ്ങാതിരിക്കാനും, വനംവകുപ്പിൻ്റെ എതിർപ്പ് മറികടക്കാനുമായി ,വഴങ്ങി കൊടുത്തതാണ് ഈ മാർഗ്ഗത്തിലേക്ക് നയിക്കപ്പെട്ടത്.
5) കിരൺ സിജു കേസ് വിധി വന്നതിന് ശേഷം യാതൊരു തരത്തിലും അംഗീകരിക്കാൻ പറ്റാത്ത ഇക്കാര്യം ,തുടർന്ന് നടപ്പാക്കുന്നത് ചീഫ് സെക്രട്ടറിതല ചർച്ചകൾക്ക് ശേഷം ആണ്.
വനം വകുപ്പ് അന്യായമായി വിലപേശൽ തന്ത്രം ഉപയോഗിച്ച് 5.5 കോടി രൂപ കൈപ്പറ്റിയത് സംബന്ധിച്ച്
അവസരം മുതലാക്കിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ, NHAl ആവശ്യപ്പെട്ട മേഖലക്ക് പകരം ആയി 38 ലക്ഷം രൂപ ഡിമാൻഡ് വച്ചതിനു പുറമേ, 4കോടി 60 ലക്ഷം രൂപ മനുഷ്യ വന്യജീവി പ്രശ്നം പരിഹരിക്കാൻ എന്ന പേരിൽ ആവശ്യപ്പെട്ടു.റോഡ് പദ്ധതി മുടങ്ങാതിരിക്കാൻ NHAl 5.5 കോടി രൂപ മൊത്തത്തിൽ നൽകുകയുണ്ടായി. ഗുണ്ടാ പിരിവ് നടത്തുന്ന രീതിയിൽ വാങ്ങിയ ഈ പണം കൊണ്ട് എന്ത് പദ്ധതിയാണ് വന്യ ജീവി പ്രശ്നം പരിഹരിക്കാൻ ഉപയോഗിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കണം. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് വാഹനവും, ഡ്രൈവർമാരുടെ ശമ്പളവുമെല്ലാം ഈ ഇനത്തിൽ ആവശ്യപ്പെട്ട് വാങ്ങിയെടുത്തത് വിചിത്രമാണ്..
ഈ തരത്തിൽ വലിയ ഗൂഢാലോചന നടത്തി നാടിനെ വഞ്ചിച്ച സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നാടൊട്ടുക്കും ഉയരുകയാണെന്നും, അടിയന്തരമായി, തെറ്റു ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, വിധിയെ മറികടന്ന് റോഡ് നിർമ്മാണം സുഗമമാക്കണമെന്നും ഡീൻ കുര്യാക്കോസ് MP ആവശ്യപ്പെട്ടു.പൊതുപ്രവർത്തകൻ സിജുമോൻ ഫ്രാൻസിസും, പത്രസമ്മേളനത്തിൽ പങ്കെടുത്തു









































































