രാജ്യത്ത് ആദ്യമായി ഇന്‍റർനെറ്റ് ഇല്ലാതെ ഡിജിറ്റൽ പേയ്മെന്റ്; പദ്ധതിയുമായി എച്ച്ഡിഎഫ്സി ബാങ്ക്

ന്യൂഡൽഹി: ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്മെന്‍റ് പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ട് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. റിസർവ് ബാങ്കിന്‍റെ റെഗുലേറ്ററി സാൻഡ്ബോക്സ് പ്രോഗ്രാമിന് കീഴിൽ ക്രഞ്ച്ഫിഷുമായി സഹകരിച്ചാണ് എച്ച്ഡിഎഫ്സി ബാങ്ക് പദ്ധതി അവതരിപ്പിച്ചത്. ഇതിലൂടെ പണം അയയ്ക്കാനും സ്വീകരിക്കാനും ഇന്‍റർനെറ്റ് ആവശ്യമില്ല.
മൊബൈൽ നെറ്റ് വർക്ക് കവറേജ് ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് ഈ സേവനം കൂടുതൽ പ്രയോജനകരമാകും. ഇന്‍റർനെറ്റ് ഇല്ലാതെ ഡിജിറ്റൽ പേയ്മെന്‍റുകൾ സാധ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് എച്ച്ഡിഎഫ്സി ബാങ്ക്. സാധാരണയായി ഡിജിറ്റൽ പേയ്മെന്‍റുകൾ ഉപയോഗിക്കുമ്പോൾ പണം അയക്കുന്നയാൾക്ക് ഇന്‍റർനെറ്റ് കണക്റ്റിവിറ്റി ഉണ്ടായിരിക്കേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ കണക്റ്റിവിറ്റി കുറവുള്ള പ്രദേശങ്ങളിൽ ഇത് ഉപയോഗിക്കാൻ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് എച്ച്ഡിഎഫ്സി ബാങ്കിന്‍റെ “ഓഫ്‌ലൈൻ പേ” സഹായകരമാകുന്നത്.
നെറ്റ് വർക്ക് ലഭിക്കാത്ത പ്രദേശങ്ങളിലെ കച്ചവടക്കാരെ ഇത് സഹായിക്കും. പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തൊട്ടാകെ 16 ഇടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സമയങ്ങളിൽ ഓഫ് ലൈൻ പേയ്ക്കുള്ള ഇടപാട് തുക ഒരു ഇടപാടിന് 200 രൂപയായി പരിമിതപ്പെടുത്തും. കൂടാതെ ഭൂഗർഭ മെട്രോ സ്റ്റേഷനുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, റീട്ടെയിൽ സ്റ്റോറുകൾ, വിമാനങ്ങൾ, ട്രെയിനുകൾ, കപ്പലുകൾ എന്നിവടങ്ങളിലും ഓഫ് ലൈൻ പേയ്മെന്‍റുകൾ നടത്താം. റിസർവ് ബാങ്കിന്‍റെ സാൻഡ്ബോക്സ് പ്രോഗ്രാമിന്‍റെ ഭാഗമായി എച്ച്ഡിഎഫ്സി ബാങ്കും ക്രഞ്ച്ഫിഷും വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന് 2022 സെപ്റ്റംബറിൽ റിസർവ് ബാങ്ക് അംഗീകാരം നൽകിയിരുന്നു.









































































































































