ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണം; അസം സർക്കാരിനെ അഭിനന്ദിച്ച് ഡികാപ്രിയോ

ന്യൂയോർക്ക്: കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള അസം സർക്കാരിന്റെ ശ്രമങ്ങളെ പ്രശംസിച്ച് ഹോളിവുഡ് സൂപ്പർതാരം ലിയനാഡോ ഡികാപ്രിയോ. ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം ഹിമന്ത ബിശ്വ ശർമ സർക്കാരിനെ പ്രശംസിച്ചത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയാൻ നടത്തിയ ശ്രമങ്ങൾക്കാണ് അഭിനന്ദനം.
കാസിരംഗ നാഷണൽ പാർക്കിലെ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിക്കാൻ 2021 ൽ അസം സർക്കാർ തീരുമാനിച്ചിരുന്നെന്ന് ഡികാപ്രിയോ കുറിപ്പിൽ പറഞ്ഞു. 2000 ത്തിനും 2021 നും ഇടയിൽ 190 മൃഗങ്ങൾ കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. 2022 ൽ അവരുടെ ലക്ഷ്യം പൂർത്തിയായി. ഡികാപ്രിയോ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.
കാസിരംഗയിൽ ഏകദേശം 2,200 ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുണ്ട്. ഇത് ലോകത്തിലെ മുഴുവൻ കാണ്ടാമൃഗത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗം വരും. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഇവയുടെ എണ്ണം 200 ആയിരുന്നു. അതിൽ നിന്ന് 3,700 ആയി ഉയർന്നതായുള്ള ‘വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്വറി’ന്റെ റിപ്പോർട്ടിനൊപ്പമാണ് ഇന്ത്യയിലെ ഈ വിജയമെന്നും ഡികാപ്രിയോ കൂട്ടിച്ചേർത്തു.









































































































































