സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൻ്റെ പൂട്ട്


തിരുവനന്തപുരം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന. 429 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ക്രമരഹിതമായി പ്രവർത്തിച്ചിരുന്ന 22 കടകൾ അടച്ചുപൂട്ടി. 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. 86 കടകൾക്ക് നോട്ടീസ് നൽകി. ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് 52 കടകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി.
തലസ്ഥാനത്ത് വ്യത്തിഹീനമായി പ്രവർത്തിച്ച 8 ഹോട്ടലുകൾ അടപ്പിക്കുകയും 3 ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. മലപ്പുറത്ത് എട്ട് ഹോട്ടലുകളുടെ ലൈസൻസും റദ്ദാക്കി. തൃശൂരിൽ ഭക്ഷ്യസുരക്ഷാ വിഭാഗം രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് 21 ഹോട്ടലുകളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്‍റ് കമ്മീഷണർ മുമ്പാകെ ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്. അതിനു ശേഷമായിരിക്കും പിഴത്തുക തീരുമാനിക്കുക.