റിക്രൂട്ട്മെന്റ് പരീക്ഷ നടത്താന്‍ 2 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി അസം സർക്കാർ

ഗുവാഹത്തി: റിക്രൂട്ട്മെന്‍റ് പരീക്ഷ നടത്താൻ അസം സർക്കാർ സംസ്ഥാനത്തെ 24 ജില്ലകളിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. ഏറ്റവും സുതാര്യമായ രീതിയിൽ പരീക്ഷകൾ നടത്താനാണ് ഇന്‍റർനെറ്റ് നിരോധിച്ചത്. രണ്ട് മണിക്കൂറോളം ആർക്കും ഇന്‍റർനെറ്റ് ലഭ്യമല്ലായിരുന്നു.
സർക്കാർ വകുപ്പുകളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷകൾക്കിടെ, ആഭ്യന്തര വകുപ്പിന്‍റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഈ നടപടി. ഓഗസ്റ്റ് 21, 28 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും ഇന്‍റർനെറ്റ് ലഭ്യമാകില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു.
അതേസമയം, ബ്രോഡ്ബാൻഡ് സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല. ഗ്രേഡ് 3, ഗ്രേഡ് 4 ജീവനക്കാർക്കായി സർക്കാർ റിക്രൂട്ട്മെന്‍റ് പരീക്ഷയാണ് ഇപ്പോൾ നടത്തിയത്. 14 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. തലസ്ഥാന നഗരിയായ ഗുവാഹത്തിയില്‍ അടക്കം ഇന്റര്‍നൈറ്റ് വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. കാമരൂപ്, ബജാലി, ബിശ്വനാഥ്, കച്ചാര്‍, കരായ്‌ദേവ്, ചിരാംഗ്, ദരംഗ്, ദേമാജി, ദിബ്രൂഗഡ്, ദിമാ ഹസാവോ, ഗോലാഗട്ട്, ജോര്‍ഹട്ട്, കര്‍ബി ആംഗ്ലോങ്, കൊക്രജാര്‍, ലഖിംപൂര്‍, മജുലി, നല്‍ബാരി, ശിവാസ്ഗര്‍, സോനിത്പൂര്‍, താമൂല്‍പൂര്‍, തിന്‍ഷുകിയ, ഉഡാല്‍ഗുരി, വെസ്റ്റ് കാര്‍ബി, എന്നീ ജില്ലകളിലെല്ലാം ഇത്രയും സമയം ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടു.
















































































































