എല്‍പിജി സിലിണ്ടര്‍ ക്ഷാമം മലയാളസിനിമകളെയും വലയ്‌ക്കുന്നു; പലയിടത്തും ഭക്ഷണവിതരണം തടസപ്പെട്ടു

വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമം സിനിമാ ഷൂട്ടിംഗിനെയും ബാധിക്കുന്നു. ലൊക്കേഷനുകളില്‍ ഭക്ഷണവിതരണം തടസപ്പെട്ടുതുടങ്ങിയെന്നും സ്ഥിതി തുടർന്നാല്‍ ചിത്രീകരണങ്ങള്‍ പൂർണമായും നിർത്തിവയ്‌ക്കേണ്ട സ്ഥിതി വരുമെന്നും ഫെഫ്‌ക വർക്കിംഗ് ജനറല്‍ സെക്രട്ടറി സോഹൻ സിനുലാല്‍ പറഞ്ഞു.
നിർമ്മാതാക്കള്‍ക്ക് ബാദ്ധ്യതയുണ്ടാകാത്ത വിധത്തില്‍ മെനുവില്‍ മാറ്റം വരുത്തുന്നതിനും ബദല്‍ പാചകമാർഗങ്ങള്‍ തേടുന്നതിനും വേണ്ടിയുള്ള ചർച്ചകള്‍ സംഘടന ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാണിജ്യസിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
‘ഗ്യാസ് സിലിണ്ടറുകളുടെ കടുത്ത ക്ഷാമം സിനിമാ ഷൂട്ടിംഗിനെ സാരമായി ബാധിച്ചുതുടങ്ങി. നിരവധി സിനിമകളാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടത്തുന്നത്. ലൊക്കേഷനുകളില്‍ ഭക്ഷണവിതരണത്തില്‍ തടസം നേരിട്ടുതുടങ്ങി. രണ്ടുദിവസം കൂടി കഴിഞ്ഞാല്‍ പൂർണമായും ഗ്യാസിന്റെ ലഭ്യത ഇല്ലാതാകുമെന്നാണ് നമ്മുടെ മെസ് ജോലിക്കാർ അറിയിച്ചിട്ടുള്ളത്. ഗ്യാസിന് പകരമായി വിറകടുപ്പ് ഉപയോഗിക്കുന്നത് പല ലൊക്കേഷനുകളിലും പ്രായോഗികമല്ല. പല ഭക്ഷണവും വിറകടുപ്പില്‍ ഉണ്ടാക്കാനാകില്ല. പല സ്ഥലത്തും വിറകടുപ്പ് കൂട്ടാൻ പറ്റില്ല. ടൈലിട്ട കെട്ടിടങ്ങളിലും പുക അയല്‍പ്പക്കങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്ന സ്ഥലങ്ങളിലും വിറകടുപ്പ് ഉപയോഗിക്കാനാകില്ല. നൂറ്റമ്പതുപേർക്ക് മൂന്നുനേരം ഭക്ഷണം നല്‍കേണ്ട ലൊക്കേഷനുകളില്‍ 24 മണിക്കൂറും അടുപ്പ് എരിയേണ്ടതുണ്ട്. ഈ സാഹചര്യം തുടർന്നാല്‍ ഷൂട്ടിംഗ് പൂർണമായും നിർത്തേണ്ടി വരും’- സോഹൻ സിനുലാല്‍ പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് ചിത്രീകരണം തുടരുന്ന 19 സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഭക്ഷണവിതരണം തടസപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി. ഷൂട്ടിംഗ് നിർത്തിവയ്‌ക്കേണ്ടി വന്നാല്‍ നിർമ്മാതാക്കള്‍ക്ക് പ്രതിദിനം വലിയ നഷ്‌ടം സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്.













































































