ലോക്സഭാ തെരഞ്ഞെടുപ്പിന് തുടക്കമായി; ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത് 102 മണ്ഡലങ്ങള്‍

ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 17 സംസ്ഥാനങ്ങളിലെയും 4 കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്.
നിതിൻ ഗഡ്കരി (നാഗ്പുർ), അർജുൻ റാം മേഘ്വാള്, കിരണ്‍ റിജിജു (അരുണാചല്‍ വെസ്റ്റ്), ചിരാഗ് പാസ്വാൻ, കനിമൊഴി കരുണാനിധി, കാര്‍ത്തി ചിദംബരം, കെ അണ്ണാമലൈ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളും രാജസ്ഥാനിലെ 12 മണ്ഡലങ്ങളും ഉള്‍പ്പെടെയാണ് ഇന്ന് വിധിയെഴുതുക.
16.63 കോടി വോട്ടർമാർ ആദ്യഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 1.87 ലക്ഷം പോളിങ്സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടാവാം. 102 മണ്ഡലങ്ങളിലുമായി 1625 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.തമിഴ്നാട്ടില്‍ 950 സ്ഥാനാർഥികളാണ് 39 സീറ്റുകളില്‍ ജനവിധി തേടുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 51 ഇടത്ത് എൻഡിഎയും 48 ഇടത്ത് ഇന്ത്യാ സഖ്യം പാർട്ടികളുടെയും സിറ്റിങ് സീറ്റാണ്. കൂടുതല്‍ സീറ്റുകള്‍ ഉറപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇരുമുന്നണികളും പ്രചാരണം നടത്തിയത്.
ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നതില്‍ മോദി സർക്കാരിലെ എട്ട് കേന്ദ്രമന്ത്രിമാരാണ് ഉള്‍പ്പെടുന്നത്. രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ഒരു മുന്‍ ഗവര്‍ണറും ഇന്ന് ജനവിധി തേടുന്നുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മഹാരാഷ്ട്രയിലെ നാഗ്പൂർ മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടുന്നത്. കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി കിരണ്‍ റിജിജു അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കുന്നു.
















































































































