പ്രിയദർശിനി സർവീസുകളുള്ള സ്ഥലങ്ങളിലെ സ്വകാര്യ ബസുകളുടെ പ്രതിസന്ധി പഠിക്കാൻ കമ്മിറ്റി രൂപീകരിക്കും; മന്ത്രി സി പി ജോൺ

പ്രിയദർശിനി സർവീസുകളുള്ള സ്ഥലങ്ങളിലെ സ്വകാര്യ ബസ്സുകളുടെ പ്രതിസന്ധി പഠിക്കാൻ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ. ടിക്കറ്റ് ഇതര വരുമാനത്തിലൂടെ സ്വകാര്യ ബസുകളെ സംരക്ഷിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ ട്വന്റിഫോറിനോട് പറഞ്ഞു.പരസ്യ വരുമാനം സ്വകാര്യ ബസുകൾക്കും നൽകും. പെട്രോൾ വില വർധന കണക്കിലെടുത്ത് നിലവിലുള്ള ബസുകളെ സിഎൻജിയിലേക്ക് മാറ്റാൻ ആലോചനയുണ്ടെന്നും സി പി ജോൺ വ്യക്തമാക്കി. ഇതിനായി എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ വിഭാഗം കെഎസ്ആർടിസിയുമായി ചർച്ചകൾ നടത്തി. ഇന്ധനം ലാഭിച്ച് മികച്ച രീതിയിലുള്ള ഡ്രൈവിങ്ങിന് ഡ്രൈവർമാരെ പരിശീലിപ്പിച്ചും പ്രതിസന്ധികൾ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഗതാഗത വകുപ്പ്.
സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി സർവീസുകൾ ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. പലയിടങ്ങളിലും ബസുകൾ സർവീസ് നിർത്തി. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി പഠിക്കാൻ സർക്കാർ കമ്മിറ്റിയെ രൂപീകരിക്കാൻ ഒരുങ്ങുന്നത്.
സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനായി നികുതി ഇനത്തിൽ 50% കുറച്ചെങ്കിൽ പോലും വരുമാന നഷ്ടത്തിലാണ് ബസുകൾ ഓടുന്നത്. ഈ സാഹചര്യത്തിലാണ് നികുതി ഇതര വരുമാനത്തിലൂടെ മേഖലയെ സംരക്ഷിക്കാൻ ഒരുങ്ങുന്നത്.



























































































































