മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ നടപടി ശക്തമാക്കും

വന്യജീവി പ്രതിരോധത്തിന് സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കാൻ നിർദേശം
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾ ശക്തമാക്കാൻ എംപിയുടെയും ജില്ലയിലെ എം എൽ എമാരുടെയും നേതൃത്വത്തിൽ തീരുമാനം. ഡീൻ കുര്യാക്കോസ് എം.പി, ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എം എൽ എ മാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
മനുഷ്യ-വന്യജീവി സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണിത്. ജനജാഗ്രതാ സമിതിയുടെയും
റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി )
, പ്രൈമറി റെസ്പോൺസ് ടീം (പിആർടി )
, എന്നിവയുടെയും പ്രവർത്തനം ശക്തമാക്കും. സംഘർഷ സാധ്യത കൂടിയ മേഖലകളിൽ പ്രദേശവാസികൾക്കായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. മാലിന്യ സംസ്‌കരണം ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും. ക്ഷീരകർഷകർക്ക് ബോധവത്കരണം സംഘടിപ്പിക്കും. നിർമ്മിത ബുദ്ധി അധിഷ്ഠിത സോളാർ ഫെൻസിംഗ് നടപ്പാക്കുന്നത് പരിഗണനയിലുണ്ട്. കൂടാതെ ട്രെഞ്ച് നിർമ്മാണം തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് കൃത്യമായ മാസ്റ്റർ പ്ലാൻ തയാറാക്കാൻ യോഗം നിർദേശിച്ചു. ഓരോ ഡിവിഷൻ്റെയും പ്രത്യേകതകൾ കണക്കിലെടുത്താണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരുടെ നേതൃത്വത്തിൽ പദ്ധതികൾ തയാറാക്കേണ്ടത്. ദീർഘകാല / ഹ്രസ്വകാല പദ്ധതികൾ തയാറാക്കണം. ഓരോ വനമേഖലയുടെയും സംഭരണ ശേഷി സംബന്ധിച്ച് പഠനം നടത്തിവരികയാണ്. വനമേഖലകളിലെ അനധികൃത വേലികളും കൈയേറ്റങ്ങളും ഒഴിപ്പിക്കും. അടിയന്തിര ഘട്ടത്തിൽ വിനിയോഗിക്കുന്നതിനായി എമർജൻസി ഫണ്ട് ലഭ്യമാക്കുന്നത് സംബന്ധിച്ച് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. ദേവികുളം ആസ്ഥാനമായാണ് പ്രധാന ആർആർടി പ്രവർത്തിക്കുന്നത്. ചിന്നക്കനാൽ ആസ്ഥാനമാക്കി മറ്റൊരു ആർആർടി കൂടി സജ്ജമാക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 64 ആർആർടികളിലായി 649 പേരാണ് മൂന്നാർ മേഖലയിൽ പ്രവർത്തിക്കുന്നത്. തൊടുപുഴ – അറക്കുളം മേഖലയിലും ആർആർടിയുടെ സേവനം ലഭ്യമാക്കണം. വനാതിർത്തി മേഖലകളിലെ ഫെൻസിംഗ് നിർമ്മാണം ഉടൻ പൂർത്തിയാക്കാൻ യോഗം നിർദേശിച്ചു. ഇടുക്കി പാക്കേജ് പ്രകാരം ഫെൻസിംഗ് നിർമ്മിക്കുന്നതിന് കരാറുകാരെ ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഉപ്പുതറയിൽ ഫെൻസിംഗ് ചിലർ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കർശന നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചു. വർഷങ്ങളായി കൈവശം വെച്ചിരിക്കുന്ന കർഷകരുടെ ഭൂമി പെട്ടെന്ന് വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി കർഷകരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിന് മുൻപ് സംഘർഷം ഒഴിവാക്കാൻ ജനപ്രതിനിധികളുമായി ചർച്ച നടത്തണമെന്ന് വനം വകുപ്പിനോട് യോഗം ആവശ്യപ്പെട്ടു. കാട് മൂടിക്കിടക്കുന്ന എസ്റ്റേറ്റുകൾ കാട് വെട്ടിത്തെളിക്കുന്നതിന് ഉടമകൾക്ക് നിർദേശം നൽകും. വന്യജീവി സംഘർഷ മേഖലകളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ലാൻഡ് സ്‌കേപ് ലെവൽ ഹ്യൂമൻ വൈൽഡ് ലൈഫ് കോൺഫ്‌ളിക്ട് റിഡക്ഷൻ കോ -ഓഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനം ശക്തമാക്കും. ജനവാസ മേഖലകളിൽ വനം എന്ന് സർവേ രേഖകളിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താനും തീരുമാനിച്ചു.
വനഭൂമിയിലൂടെകട്ടപ്പന – പീരുമേട് 110 കെ.വി. ലൈൻ വലിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.







































































































