ഇന്ധന പ്രതിസന്ധി; അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് ഇൻഡിഗോ, ആറിടങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ചു

ഇന്ധന പ്രതിസന്ധിയിൽ കുടുങ്ങി ഇൻഡിഗോ അന്താരാഷ്ട്ര വിമാന സർവീസ്. ആറ് ഇടങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി ഇൻഡിഗോ വിമാന കമ്പനി. ഹോങ്കോങ്, ഷാങ്ഹായ്, ക്രാബി അടക്കമുള്ള വിമാന സർവീസുകളാണ് നിർത്തിയത്.
ജൂലൈ ഒന്ന് മുതൽ സെപ്തബർ 30 വരെയാണ് സർവീസുകൾ വെട്ടിച്ചുരുക്കുന്നത്.
ഒക്ടോബർ ഒന്നിന് ശേഷം മാത്രമാണ് ബുക്കിങ് പഴയ രീതിയിൽ തുടരുകയുള്ളൂ എന്നും ഇൻഡിഗോ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ധന പ്രതിസന്ധിയെ തുടർന്ന് ചിലവ് താങ്ങാനാവുന്നില്ലെന്നാണ് വിമാന കമ്പനി വ്യക്തമാക്കുന്നത്. പ്രതിസന്ധികളെ തുടർന്ന് എയർ ഇന്ത്യയും അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള എണ്ണ വില ഉയരുന്നതാണ് പ്രതിസന്ധിക്ക് കാരണം. രാജ്യത്ത് എണ്ണ വില കുതിച്ചുയരുകയാണ്. വിമാന ഇന്ധനമായ എടിഎഫിൻ്റെ വിലയിൽ വൻ വർധനയാണ് ഉണ്ടായത്. നികുതിയടക്കം കേന്ദ്രസർക്കാർ വർധിപ്പിച്ചത് ഇന്ത്യൻ വിമാന കമ്പനികൾക്ക് വൻ തിരിച്ചടിയുണ്ടാക്കി. എക്സൈസ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിമാന കമ്പനികൾ പല തവണ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമാന സർവീസുകൾ വെട്ടിച്ചുരുക്കുന്ന നടപടികളിലേക്ക് കമ്പനികൾ കടന്നത്.











































































































