കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: ദേശീയ പട്ടികവർഗ കമ്മീഷന് മുന്നിൽ DGP ഹാജരാകില്ല

കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ പട്ടികവർഗ കമ്മീഷന് മുന്നിൽ സംസ്ഥാന പൊലീസ് മേധാവി ഹാജരാകില്ല. തൃശൂർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഡിജിപിക്ക് പകരം തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥ് ഡൽഹിയിലെത്തി. വിവാഹത്തിൽ കേരള പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അറിയിക്കും. ഇന്നാണ് ഡിജിപി ഹാജരാകുമെന്ന് അറിയിച്ചിരുന്നത്.
രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായെന്നും കല്യാണം നടത്തിയതിൽ വീഴ്ചയില്ലെന്നുമാണ് സംസ്ഥാന പൊലീസ് അറിയിക്കുകയാണ്. പെൺകുട്ടിയെ കാണാതായിട്ടില്ലെന്നും കാണാതായെന്ന പ്രചാരണം തെറ്റെന്നും പൊലീസ് അറിയിക്കും. പെൺകുട്ടി കേരളത്തിലുണ്ട്. പൊലീസ് നിരീക്ഷണം തുടരുന്നുണ്ട്. പൊലീസ് സംരക്ഷണം നൽകാനും തയാറെന്നും നിലപാട് അറിയിക്കും. അതേസമയം പെൺകുട്ടിയുടെ മൊഴി എടുക്കണം എന്ന നിലപാടിലാണ് മധ്യപ്രദേശ് പൊലീസ്. എന്നാൽ, അവർക്ക് ഇതുവരെ പെൺകുട്ടിയെയും ഫർമാനെയും കണ്ടെത്താനായില്ല.
മെയ് 20 വരെയാണ് പെൺകുട്ടിയുടെയും ഫർമാന്റെയും അറസ്റ്റ് തടഞ്ഞുള്ള കോടതി ഉത്തരവ് നിലനിൽക്കുന്നത്. സഹായം അഭ്യർഥിച്ച് കൊച്ചി സിറ്റി പൊലീസിനെ മധ്യപ്രദേശ് പൊലീസ് സമീപിച്ചിരുന്നെങ്കിലും കാര്യമായ സഹായം ലഭിച്ചില്ല. അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവാണ് കൊച്ചി സിറ്റി പൊലീസ് ഉയർത്തിക്കാട്ടുന്നത്.
















































































































