ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ; സാഹചര്യം നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യൻ എംബസി

ഇറാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. മറ്റ് വിമാന കമ്പനികളും സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യയും സർവീസുകൾ നിർത്തലാക്കിയത്.
മെയ് 31 വരെയാണ് വിമാനങ്ങൾ നിർത്തലാക്കിയത്. നേരത്തെ ആർകിയ, ഇസ്ര എയർ, എയർ ഹാഫിയ തുടങ്ങിയ കമ്പനികളും വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. ഇസ്രയേലിൽ ഏകദേശം 40,000ൽ അധികം ഇന്ത്യക്കാരാണ് ഉള്ളത്. ഇവരെയെല്ലാം ഈ തീരുമാനം ബാധിക്കും. ഇതോടെ ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ ഇറങ്ങി അവിടെ നിന്ന് റോഡ് മാർഗം ഇസ്രയേലിലേക്ക് പോകേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യൻ എംബസിയും ഈ സാഹചര്യത്തെ സൂക്ഷമമായിത്തന്നെ വീക്ഷിക്കുന്നുണ്ട്. ഇസ്രയേലിലെ ഇന്ത്യൻ വംശജരുമായി എംബസി ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇസ്രയേലിലെ ഇന്ത്യൻ അംബാസഡറായ ജെ പി സിങ് ഇന്ത്യക്കാരുമായി പ്രത്യേക ഓൺലൈൻ മീറ്റിങ്ങുകൾ നടത്തിയിരുന്നു.







































































































































