‘വികസന വിഷയത്തിൽ വിഡി സതീശനുമായി സംവാദം തുടങ്ങി’; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി നേർക്കുനേർ സംവാദത്തിന് മുഖ്യമന്ത്രിയില്ല. ഫേസ്ബുക്കിൽ ഇന്നലെ രാവിലെ 9 മുതൽ സംവാദം തുടങ്ങിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചുള്ള ലേഖനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ‘മരിച്ചവരെ പോക്കറ്റടിച്ചില്ലേ നിങ്ങൾ’ എന്നാണ് മാതൃഭൂമി പത്രത്തിലെ ലേഖനത്തിൽ മുഖ്യമന്ത്രിയുടെ ചോദ്യം.
നിന്ന നിൽപ്പിൽ കള്ളംപറഞ്ഞ് തടിതപ്പാൻ നോക്കുന്നവരെ നുണയൻ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. മുണ്ടക്കൈ-ചൂരൽമലയിലെ പുനരധിവാസത്തിനായുള്ള കോൺഗ്രസ് വീടുകളുടെ നിർമാണം വൈകുന്നതിലാണ് വിമർശനം. വീടുകള്‍ വെക്കുന്നതിന് കേരള പഞ്ചായത്ത് ബില്‍ഡിങ് റൂള്‍സ് പ്രകാരം അനുമതി പ്രകാരം ലഭിക്കുന്നതിന് അപേക്ഷപോലും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനുമതി പത്രം ലഭ്യമാക്കുക എന്നത് അറിയാത്തവണ്ണം അജ്ഞനാണോ പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി പരിഹസിട്ടു. സംവാദം തുടരാമെന്നും വൈകിയാണെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ എന്ന് അദേഹം ലേഖനത്തില്‍ പറഞ്ഞു.
നിയമസഭയില്‍ നേര്‍ക്ക് നേര്‍ സംവാദം നടത്താനുള്ള അവസരം ഒഴിവാക്കിയ പ്രതിപക്ഷത്തിന്റെ ബുദ്ധി ചില്ലറയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ ഒരു മന്ത്രിക്കെതിരെ പോലും അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. സ്വര്‍ണ്ണക്കൊള്ളയിലും പ്രതിപക്ഷത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. എസ്പിജി സുരക്ഷയുള്ള സോണിയാ ഗാന്ധിയുടെ വസതിയില്‍ സ്വര്‍ണം കട്ടവനും വാങ്ങിയവനും ഇടനിലക്കാരനും ഒത്തുകൂടിയത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. എല്ലാം അറിഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി പത്തനംതിട്ടയില്‍ നിങ്ങളെ നോക്കിയാണ് പാട്ട് പാടിയതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
















































































































