പോക്സോ കേസിൽ പ്രതിക്ക് 6 വർഷം കഠിന തടവും 40000 രൂപ പിഴയും

12 കാരനായ ബാലനോട് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയായ ഇടുക്കി വലിയ തോവാള കരയിൽ മണ്ണംപ്ലാക്കൽ വീട്ടിൽ സുരേഷ്നാരായണനാ(43)ണ് 6 വർഷം തടവും 40000 രൂപ പിഴയും ഇടുക്കി അതിവേഗ (പോക്സോ) കോടതി ശിക്ഷിച്ചത്. 2025 ജൂണിൽ ആണ് കേസിനാസ്പദമായ സംഭവം. മാമ്പഴം നൽകാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ പ്രതിയുടെ വീട്ടിൽ എത്തിച്ച ശേഷമാണ് സംഭവം നടന്നത്. തങ്കമണി പോലീസ് ആണ് കുട്ടിയുടെ മൊഴി പ്രകാരം കേസ് എടുത്ത് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയത്. പിഴ ഒടുക്കാത്ത പക്ഷം 4 മാസം അധിക തടവും പ്രതി അനുഭവിക്കണം പിഴ ഒടുക്കുന്ന പക്ഷം ആയതിൽ 20000 രൂപ കുട്ടിക്ക് നൽകണം എന്നും കോടതി വിധിച്ചു. വിവിധ വകുപ്പുകളിലെ ഉയർന്ന ശിക്ഷയായ 3 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. 2025ൽ തങ്കമണി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് അന്നത്തെ സബ് ഇൻസ്‌പെക്ടർ ബിജു ബേബി ആണ്. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ആശ പി. കെ പ്രോസിക്യൂഷൻ നടപടികളിൽ സഹായിച്ചു.
















































































































