കൺഫ്യൂഷനായല്ലോ! ദേവികുളത്ത് മൂന്നു രാജമാർ കളത്തിൽ

ദേവികുളം നിയമസഭ മണ്ഡലത്തിലെ പോരാട്ടത്തിന് ഇത്തവണ ഒരു കൗതകംകൂടിയുണ്ട്. മൂന്നു പ്രധാന മുന്നണികൾക്കുമായി മത്സരിക്കാൻ ഇറങ്ങുന്നത് “രാജ’മാർ. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ രാജമാരാണെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പേരിന്‍റെ തുടക്കവും രാജയിലാണ്. പേരിലെ സാമ്യം വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമോയെന്നാണ് മുന്നണികളുടെ ആശങ്ക.
എഫ്.രാജ
യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എഫ്.രാജ മൂന്നാര്‍ ആറ്റുകാട് സ്വദേശിയാണ്. നിയമസഭയിലേക്കു കന്നിയങ്കമാണ്. പള്ളിവാസല്‍ പഞ്ചായത്തംഗം, അടിമാലി ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എന്ന നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്നി സ്ഥാനങ്ങള്‍ വഹിച്ചു. ഏലം കൃഷിയ്‌ക്കൊപ്പം ടൂറിസം രംഗവുമാണ് തൊഴില്‍ മേഖല.
എ.രാജ
സിറ്റിംഗ് എംഎല്‍എ എ.രാജയാണ് എല്‍ഡിഎഫിനായി അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 7,848 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ദേവികുളം കോടതിയില്‍ അഭിഭാഷകനാണ്. സംവരണ മണ്ഡലമായ ദേവികുളത്ത് രാജയുടെ ജാതി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഒടുവില്‍ വിധി രാജയ്ക്കനുകൂലമാകുകയായിരുന്നു.
എസ്.രാജേന്ദ്രന്‍
പേര് രാജയില്‍ തുടങ്ങുന്ന എസ്.രാജേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. 2006 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ എംഎല്‍എയായ രാജേന്ദ്രന്‍ സിപിഎമ്മിന്‍റെ മൂന്നാറിലെ മുഖമായിരുന്നു. കഴിഞ്ഞ തവണ സീറ്റ് ലഭിക്കാതെ വന്നതോടെ പാര്‍ട്ടിയുമായി അകന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന പേരില്‍ പിന്നീട് സിപിഎമ്മില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിജെപിയോടൊപ്പം ചേര്‍ന്നത്.
രണ്ടു രാജമാരും ഒരു രാജേന്ദ്രനും കൂടി പോരിനിറങ്ങുമ്പോള്‍ അതു മൂന്നാര്‍ മേഖലയിലെ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമാകുമോ എന്ന ആശങ്ക മൂന്നു മുന്നണികളിലുമുണ്ട്. അതിനാല്‍ തങ്ങളുടെ സ്ഥാര്‍ഥിയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും വോട്ടിംഗ് മെഷീനിലെ സ്ഥാനവും വോട്ടര്‍മാര്‍ക്കു വിശദീകരിച്ചു കൊടുക്കാനാണ് പരിപാടി.













































































