‘ഗർഭിണി ആയിരുന്നപ്പോഴും മർദിച്ചു, ദേഷ്യം വന്നാൽ ബെയ്ലിൻ ദാസ് എന്താണ് ചെയ്യുകയെന്ന് അറിയില്ല’: ശ്യാമിലി

അഞ്ച് മാസം ഗർഭിണിയായിരിക്കുമ്പോഴും അഡ്വ. ബെയ്ലിൻ ദാസ് തന്നെ മർദിച്ചിട്ടുണ്ടെന്ന് ജൂനിയർ അഭിഭാഷക ശ്യാമിലി. ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിന്‍റെ കാരണം എന്താണെന്ന് അറിയാൻ വേണ്ടിയാണ് താൻ ബെയ്ലിൻ ദാസിന്റെ അടുത്ത് പോയതെന്നും ദേഷ്യം വരുമ്പോൾ ബെയ്ലിൻ എന്താണ് ചെയ്യുകയെന്ന് പറയാൻ സാധിക്കില്ലെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു. വളരെയധികം ഇഷ്ടപ്പെട്ട പ്രൊഫഷൻ ആണിതെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടിക്കൊണ്ട് ശ്യാമിലി പറഞ്ഞു.
ബെയ്ലിന് വീണ്ടും അഭിഭാഷക യൂണിഫോം ധരിക്കാൻ കഴിയാത്ത തരത്തിലുള്ള നടപടികൾ ഉണ്ടാകണമെന്നും ശ്യാമിലി ആവശ്യപ്പെട്ടു. വിഷയത്തിൽ ബാർ അസോസിയേഷനിൽ നിന്നും വളരെയധികം സഹകരണം ലഭിക്കുന്നുണ്ട്. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും പൊലീസ് ബെയ്ലിൻ ദാസിനെ അന്വേഷിക്കുന്നുണ്ടെന്നും ശ്യാമിലി പറഞ്ഞു.
അതേസമയം ശ്യാമിലിയെ മർദിച്ച സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഇരയ്ക്ക് പരമാവധി നിയമസഹായം ഉറപ്പാക്കുമെന്നും ബെയ്‌ലിന്‍ ദാസിനെതിരെ അന്വേഷണം നടത്തുമെന്നും ബാര്‍ അസോസിയേഷന്‍ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു സംഭവം. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലെ ഓഫീസില്‍വെച്ചാണ് മര്‍ദനം.









































































