ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്ഉടൻ പ്രസിദ്ധീകരിക്കണം : ഇടുക്കി രൂപത വൈദിക സമിതി

കൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് ജെ ബി കോശി കമ്മീഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്നും ബന്ധപ്പെട്ട കൈസ്തവ വിഭാഗങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമേ അതിലെ ശുപാർശകൾ നടപ്പിലാക്കാവൂ എന്നും ഇടുക്കി രൂപത വൈദിക സമിതി ആവശ്യപ്പെട്ടു.ഇടുക്കി
രൂപതാ കേന്ദ്രത്തിൽ ചേർന്ന വൈദിക സമിതി യോഗത്തിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്.
2020 നവംബർ 5 ന് നിയോഗിക്കുകയും 2023 മെയ് ൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കു കയും ചെയ്ത ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചാണ് നാം ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. കൈസ്തവരുടെ വിദ്യാഭ്യാസ, സാമ്പത്തിക, പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾക്കു പരിഹാരം കാണാനാണ് കമ്മീഷൻ ശ്രമിച്ചതെ
ങ്കിലും രണ്ടര വർഷത്തിനു ശേഷവും റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. ഉള്ളടക്കം സർക്കാരിനറിയാം; കൈസ്തവർക്കോ പൊതുസമൂഹത്തിനോ അറിയത്തുമില്ല. എന്നിട്ടും റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞെന്നും ബാക്കി ഉടനെ ശരിയാക്കുമെന്നുമുള്ള സർക്കാർ വാദം
വിചിത്രമാണ്. നിയമസഭാ ഇലക്ഷൻ വിജ്ഞാപനത്തിന് മുമ്പ് കമ്മീഷൻ റിപ്പോർട്ട് പൂർണമായും പ്രസിദ്ധീകരിക്കണം. ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി കൈസ്തവർക്ക് ലഭ്യമാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതും രാജ്യത്ത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള അക്രമങ്ങൾ വർധിക്കുന്നതും ഏറെ അപലപനീയമാണെന്ന്
യോഗം വിലയിരുത്തി. സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ രാഷ്ട്രീയപാർട്ടികൾ അവരുടെ നിലപാടുകൾ വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത
മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ.ജിൻസ് കാരക്കാട്ട് പ്രമേയം അവതരിപ്പിച്ചു. വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. അബ്രഹാം പുറയാറ്റ്, മോൺ. ജോസ് നരിതൂക്കിൽ രൂപതാ ചാൻസലർ റവ.ഡോ. മാർട്ടിൻ പൊൻപനാൽ എന്നിവർ സംസാരിച്ചു.









































































