വന്ദേ ഭാരത് സ്ലീപ്പർ: പരിഗണിക്കുന്നത് മൂന്ന് റൂട്ടുകൾ; സമയം കുറയും, നിരക്ക് കൂടും

മലയാളികൾക്ക് ആശ്വാസമായി വന്ദേ ഭാരത് സ്ലീപ്പർ സർവ്വീസുകൾ ആരംഭിക്കുമ്പോൾ മൂന്ന് പ്രധാന റൂട്ടുകളാണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു റൂട്ടുകളിലായിരിക്കും ആദ്യ സർവ്വീസുകൾ നടത്തുക.
ഒപ്പം യാത്രയുടെ ദൈർഘ്യം കുറയും എന്ന പ്രത്യേകത കൂടി വന്ദേ ഭാരത് സ്ലീപ്പർ സർവീസിനുണ്ട്. യാത്രക്കാർക്ക് മൂന്ന് മണിക്കൂറെങ്കിലും ലഭിക്കാൻ കഴിയും എന്നാണ് കരുതുന്നത്. എന്നാൽ ടിക്കറ്റ് നിരക്ക് കൂടുകയും ചെയ്യും.
സമയം ലാഭിക്കാം
കോട്ടയം വഴി സർവീസ് നടത്തുന്ന മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് സ്ലീപ്പർ പിന്നിടുക 631 കിമീ ദൂരമാണ്. നിലവിൽ 14 മണിക്കൂർ യാത്ര. എന്നാൽ മറ്റ് സർവീസുകളെ അപേക്ഷിച്ച് യാത്രക്കാർക്ക് മൂന്നര മണിക്കൂർ ലഭിക്കാൻ കഴിയും.
പാലക്കാട് വഴിയുള്ള തിരുവനന്തപുരം-ചെന്നൈ വന്ദേ ഭാരത് സ്ലീപ്പർ 16.30 മണിക്കൂർ കൊണ്ട് 922 കിമീ ദുരം പിന്നിടും. ലാഭം മൂന്ന് മണിക്കൂർ. തിരുവനന്തപുരം-ബെംഗളൂരു സർവിന്റെ ദൂരം 844 കിലോമീറ്ററാണ്. 15.30 മണിക്കൂർക്കൊണ്ട് ദൈർഘ്യമുള്ള ഈ യാത്രയിൽ, യാത്രക്കാർക്ക് ലാഭം മൂന്ന് മണിക്കൂർ.
ടിക്കറ്റ് നിരക്ക് കൂടും
സുഖയാത്രയാണ് വന്ദേ ഭാരത് സ്ലീപ്പർ നല്കുന്നതെങ്കിലും ടിക്കറ്റ് നിരക്കുകൾ കൂടുതലാണ്. സ്ഥിരീകരിച്ച (കൺഫേം) ടിക്കറ്റുകൾ മാത്രമേ നൽകുകയുള്ളൂ. അതായത്, ആർഎസി, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ ഉണ്ടായിരിക്കുന്നതല്ല.
തിരുവനന്തപുരം-മംഗളൂരു സർവീസിന് എക്‌സപ്രസ് ത്രീടയർ, ടു ടയർ നിരക്കിനേക്കാൾ 500 രൂപയുടെ വർധന ഉണ്ടായിരിക്കും. തിരുവനന്തപുരം-ചെന്നൈ സർവീസിന് എക്‌സ്പ്രസ് നിരക്കിനേക്കാൾ 1000 രൂപയും തിരുവനന്തപുരം-ബെംഗളൂരു സർവിസിന് എക്‌സ്പ്രസ് നിരക്കിനേക്കാൾ 800 രൂപയുടെ വർധനയും ഉണ്ടായിരിക്കുമെന്നാണ് റെയിൽവേ നൽകുന്ന സൂചന.
കേരളം, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രയുടെ മെച്ചം റെയിൽവേ പരിശോധിക്കുകയാണ്. 2023 ഏപ്രിലിലാണ് കേരളത്തിൽ ആദ്യമായി വന്ദേ ഭാരത് സർവീസ് ആരംഭിച്ചത്.













































































