‘കൊച്ചി മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ ഇടപെട്ടു’; തുറന്ന് സമ്മതിച്ച് വി.കെ മിനിമോൾ

കൊച്ചി മേയർ പദവി ലഭിക്കുന്നതിൽ സഭ ഇടപെട്ടിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് മേയർ വി.കെ മിനിമോൾ . മേയർ പദവി തനിക്ക് ലഭിക്കുന്നതിനായി പിതാക്കന്മാർ സംസാരിച്ചതിനായി വി കെ മിനിമോൾ പറഞ്ഞു. കൊച്ചിയിൽ നടന്ന കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ജനറൽ അസംബ്ലിയിലാണ് മേയറുടെ പരാമർശം.
ദീപ്തി മേരി വർഗീസ്, വികെ മിനി മോൾ, ഷൈനി മാത്യു ഈ മൂന്നു പേരുകളിൽ മേയർ സ്ഥാനം ലത്തീൻ സമുദായത്തിൽ നിന്ന് വേണമെന്ന് ആവശ്യം ഉയർന്നതോടെ ചർച്ച വികെ മിനിമോളിലും ഷൈനി മാത്യുവിലും ഒതുങ്ങി. കെപിസിസിയുടെ മാനദണ്ഡം അട്ടിമറിക്കപ്പെട്ടു എന്ന ദീപ്തിയുടെ പരാതി നേതൃത്വത്തിന് മുമ്പാകെയുള്ളപ്പോഴാണ് മേർ പദവിക്കായി സഭ ഇടപെട്ടു എന്ന വി കെ മിനിമോളിന്റെ പരസ്യ പ്രതികരണം.
സഭാ നേതാക്കൾക്ക് നന്ദി പറഞ്ഞ മിനിമോൾ സംഘടനാ ശക്തിയുടെ തെളിവാണിതെന്നും വ്യക്തമാക്കി.മേയറുടെ പ്രസ്താവനയിൽ തെറ്റില്ലെന്ന് കെആർഎൽസിസി അധ്യക്ഷൻ ഡോ.വർഗീസ് ചക്കാലക്കൽ പറഞ്ഞു.
കൊച്ചി കോർപറേഷനിലുള്ള 47 കൗൺസിലർമാരിൽ 18 പേർ ലത്തീൻ സഭാക്കാരാണ്. ടേം വ്യവസ്ഥയിൽ മേയർ സ്ഥാനം രണ്ടര വർഷത്തിനുശേഷം ഷൈനി മാത്യുവിന് നൽകാനാണ് ധാരണ.
















































































































