വെള്ളാപ്പള്ളിയെ ആക്രമിക്കുന്നവര്‍ കരുതിയിരിക്കുക : ബിജു മാധവന്‍

സാമൂഹിക നീതി അവകാശ സമത്വം തുടങ്ങി സാധാരണക്കാരുടെ നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശക്തിയുക്തം പോരാട്ടം നടത്തുന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശനെ വര്‍ഗീയവാദിയെന്ന് വിളിക്കുന്നവരും ചില ടെലിവിഷന്‍ ചാനലുകളുടെ മലിനീകരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നവരും രാഷ്ട്രീയത്തിന്റെ ഉടുപ്പിട്ട ചില വര്‍ഗീയവാദികളും കരുതിയിരിക്കണം എന്ന് എസ്.എന്‍.ഡി.പി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ പറഞ്ഞു എസ്.എന്‍.ഡി.പി യോഗത്തിനും വെള്ളാപ്പള്ളിക്കും എതിരായി നടത്തുന്ന ഏത് ആക്രമണങ്ങളെയും ചെറുത്ത് തോല്‍പ്പിക്കുന്നതിനുളള കരുത്തും ശേഷിയുമുളള സംഘടനയാണ് എസ്.എന്‍.ഡി.പി യോഗം, അത് മനസ്സിലാക്കിയിരിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. SNDP യോഗത്തിനെതിരെയുള്ള കലാപാഹ്വാനത്തിനെതിരെ കട്ടപ്പനയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവന്‍ ലോക നന്മയ്ക്കായി നല്‍കിയിട്ടുള്ള സന്ദേശങ്ങള്‍ ഏറ്റെടുക്കുന്നതിനും നടപ്പിലാക്കുന്നതിനും മനുഷ്യനായി ജനിച്ച ഏതൊരാള്‍ക്കും കടമയുണ്ട് .അത് എസ്.എന്‍.ഡി.പി യോഗത്തിന്റെയും വെള്ളാപ്പള്ളി നടേശന്റെയും മാത്രം ഉത്തരവാദിത്തമാണ് എന്ന് വാദിക്കുന്നത് തികച്ചും അപലപനീയമാണ്. സ്വന്തം സമുദായത്തിന്റെയും പാവപ്പെട്ടവന്റെയും ക്ഷേമത്തിനും അവകാശത്തിനും വേണ്ടി വാദിക്കുന്നത് എങ്ങനെ വര്‍ഗീയ വാദം ആകും .നീതി നിഷേധം നടക്കുന്നു എന്ന് വെള്ളാപ്പള്ളി പറയുമ്പോള്‍ അദ്ദേഹത്തെ വര്‍ഗീയവാദിയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നതിന് പകരം പറയുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമുണ്ടോ എന്ന് പരിശോധിക്കുവാനോ ആ വിധം ചര്‍ച്ചകള്‍ സംഘടിപ്പിക്കുവാനോ കഴിയേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു.
എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വിതരണം നീതിപൂര്‍വ്വം ആയിരിക്കണം. ഭരണത്തില്‍ ഇരിക്കുമ്പോള്‍ എല്ലാം മുസ്ലിം ലീഗ് നടത്തിയിട്ടുള്ള അനീതികളെ സംബന്ധിച്ചു പറയുമ്പോള്‍ അതെങ്ങനെയാണ് മുസ്ലിം സമുദായ വിരുദ്ധമാക്കുക, അതെങ്ങനെയാണ് മുസ്ലിം സഹോദരങ്ങള്‍ക്ക് എതിരാകുക. അപ്പോള്‍ ജാതിക്കും മതത്തിനും അതീതമായി ഏവരും സോദരത്വേന പുലരുന്ന കേരളത്തില്‍ വര്‍ഗീയ വിഷം തുപ്പേണ്ടത് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന ചാനലിന്റെയും അതിന് കുടപിടിക്കുന്ന ഭീകരവാദികളുടെയും കുബുദ്ധിയാണ് എന്ന് പറയാതെ വയ്യ. ജനം ഇത് തിരിച്ചറിയുകയും ചെയ്യും.
ഒരു വലിയ സമുദായത്തിന്റെ നേതാവിനെതിരെ കൃത്യമായ അജണ്ടയോടു കൂടി പ്രകോപനം സൃഷ്ടിക്കുകയും മാധ്യമ വിചാരണ നടത്തുകയും ചെയ്യുന്ന ചാനലുകള്‍ ഒന്നു മനസ്സിലാക്കുന്നത് കൊള്ളാം കേരളത്തില്‍ മനുഷ്യ സ്‌നേഹവും സാഹോദര്യവും ശാന്തിയും പുലരുന്നത് നിങ്ങളുടെ അന്തി ചര്‍ച്ചകള്‍ കൊണ്ടല്ല മറിച്ച് ശ്രീനാരായണഗുരുദേവനും അതുപോലുള്ള ഗുരുക്കന്മാരും നല്‍കിയിട്ടുള്ള മാതൃകകളും അവയെല്ലാം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകളുടെയും മഹത്വം കൊണ്ടാണ് എന്നും അതിന്റെ പിന്തുടര്‍ച്ചക്കാരായ യോഗം പ്രവര്‍ത്തകര്‍ക്ക് ഈ കുത്‌സിത പ്രവര്‍ത്തികളെ ശക്തമായി എതിര്‍ത്ത് തോല്‍പ്പിക്കുന്നതിനുള്ള ശക്തിയുണ്ട് എന്നും യൂത്ത് കോണ്‍ഗ്രസ്സുകാരുടെ കലാപാഹ്വാനം യോഗം പുച്ഛിച്ചു തള്ളുന്നു. അവരുടെ നേതാക്കന്മാര്‍ക്ക് തിരുത്താന്‍ കഴിഞ്ഞാല്‍ നല്ലത് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുടെ മുഖത്ത് പോയിട്ട് നിഴലില്‍ പോലും തൊടാന്‍ ഇക്കൂട്ടര്‍ക്ക് കഴിയില്ല. അത് മനസ്സിലാക്കിയാല്‍ കൊളളാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയിരക്കണക്കിനാളുകള്‍ അണിനിരന്ന പ്രകടനത്തിന് യൂണിയന്‍ നേതാക്കളായ യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍, വൈസ് പ്രസിഡന്റ് വിധു എ സോമന്‍, അഡ്വ: പി.ആര്‍ മുരളീധരന്‍, ഷാജി പുള്ളോലില്‍, പി.കെ രാജന്‍, പി.ആര്‍ രതീഷ്, മനോജ് ആപ്പംന്താനം, സുനില്‍കുമാര്‍, കെ കെ രാജേഷ്, പ്രതീപ് അറഞ്ഞനാല്‍, വനിതാസംഘം സെക്രട്ടറി ലതാ സുരേഷ്, വൈസ് പ്രസിഡന്റ് ജയമോള്‍ സുകു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുബീഷ് വിജയന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബിനീഷ് കെ. പി, യൂണിയൻ വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍, സെക്രട്ടറി അരുണ്‍ നെടുംപള്ളി, സൈബര്‍സേന ചെയര്‍മാന്‍ ഷിജോ, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി













































































