ജയിൽ DIG വിനോദ് കുമാറിനെതിരായ സാമ്പത്തിക ക്രമക്കേട്; വകുപ്പ് തല അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തിയെന്ന് കണ്ടെത്തൽ

തടവുകാരിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടിയിലായ ജയിൽ DIG എം കെ വിനോദ് കുമാറിനെതിരെയുള്ള ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതലുള്ള റിപ്പോർട്ടുകൾ പൂഴ്ത്തിയെന്ന് കണ്ടെത്തൽ. അഴിമതി ആരോപണങ്ങൾ അന്വേഷിക്കണമെന്ന വകുപ്പ് തല അന്വേഷണ റിപ്പോർട്ടുകളാണ് പൂഴ്ത്തിയത്. 2023 ഏപ്രിലിൽ മധ്യമേഖല ജയിൽ DIG യുടെ കത്ത് അവഗണിച്ചെന്നും വിജിലൻസ് കണ്ടെത്തി. എം കെ വിനോദ് കുമാറിനെതിരായ സമ്പൂർണ്ണ വിജിലൻസ് റിപ്പോർട്ട് ഇന്ന് കൈമാറും. അഴിമതി,സാമ്പത്തിക ക്രമക്കേട് ഉൾപ്പടെ തെളിവുകൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്. റിപ്പോർട്ട് ലഭിക്കുന്നതോടെ വിനോദ് കുമാറിനെ സസ്പെൻറ് ചെയ്തേക്കും.
വിനോദ് കുമാർ വിയ്യൂർ സെൻട്രൽ ജയിലിൽ സൂപ്രണ്ട് ആയിരിക്കെ നടപ്പിലാക്കിയ ഔഷധ സസ്യ കൃഷി പദ്ധതിയിൽ സാമ്പത്തിക ക്രമക്കേട് നടന്നെന്നും അതിൽ കർശന നടപടി എടുത്തെന്നും 2 .31 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് 2020 ൽ വിജിലൻസ് ഡയറക്ടർ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. വകുപ്പ് തല അന്വേഷണത്തിലും ഇത് ശെരിവെച്ചെങ്കിലും ഈ തുക ഇതുവരെ തിരിച്ചു പിടിക്കാനായില്ല. ഈ റിപ്പോർട്ടും പൂഴ്ത്തിയതായി കണ്ടെത്തി.
ജയിൽ ആസ്ഥാനത്തെ ഡിഐജി ആയിരിക്കെ 2022 ലെ ചട്ടംലംഘിച്ചുള്ള ജയിൽ സന്ദർശനങ്ങൾ ജയിൽ മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. 2022 മൂന്ന് കത്തുകളാണ് ജയിൽ ഡയറക്ടർക്ക് നൽകിയിരുന്നത്.
















































































































