ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

ലൈംഗിക പീഡന-ഭ്രൂണഹത്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ് തടയണമെന്നുമാണ് രാഹുലിന്റെ ആവശ്യം. രാഹുലിന് വേണ്ടി അഡ്വക്കേറ്റ് എസ് രാജീവ് ഹാജരാകും
അതിജീവിത പരാതി നൽകിയത് ശരിയായ ദിശയിലല്ലെന്നും പരാതി നൽകാൻ വൈകിയെന്നും ഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കും. താൻ നിരപരാധിയാണെന്നും ഹർജിയിൽ പറയുന്നു. അതേസമയം പത്താംദിനവും രാഹുലിനെ കണ്ടെത്താനാകാതെ അന്വേഷണസംഘം. രാഹുൽ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത്. തമിഴ്നാട്, കർണാടക അതിർത്തികളിൽ പോലീസ് പരിശോധന നടത്തി.
വയനാട്ടിലെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, താളൂർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ ആണ് പരിശോധന നടന്നത്. ഇതിനിടെ അന്വേഷണസംഘത്തെ കബളിപ്പിക്കാൻ ദൃശ്യം മാതൃകയിൽ മൊബൈൽ ഫോൺ കൈമാറിയതായും എസ്ഐടിക്ക് സംശയമുണ്ട്. നേതൃത്വമാകെ തള്ളി പറഞ്ഞെങ്കിലും പതിവ് പോലെ രാഹുലിന്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്. അതിജീവിതയെ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്നും വാദം കേൾക്കും.



























































































































