തമിഴ്നാട് മന്ത്രി ഇ.വി വേലുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഐ.ടി റെയ്ഡ്

തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി പരിശോധന. തിരുവണ്ണാമലയിലെ 16 ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് ആകെ 80 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് വിവരം.
രാവിലെ ആറരയോടെയാണ് പരിശോധന ആരംഭിച്ചത്. വേലുവിന്റെ വീടും ഓഫീസും കൂടാതെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് കോളജിലുമാണ് പരിശോധന. സംസ്ഥാനത്തെ പി ഡബ്ലിയു ഡി കോണ്ട്രാക്ടര്മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് റെയ്ഡ്.
സ്റ്റാലിന് മന്ത്രിസഭയിലെ മന്ത്രിമാരില്‍ പ്രധാനികളിലൊരാളാണ് വേലു. റെയ്ഡ് വിവരം പ്രചരിച്ചതോടെ ഡിഎംകെ പ്രവർത്തകരും അനുയായികളും വേലുവിന്റെ വീടിനു മുന്നിൽ തടിച്ചുകൂടി. ഐടി വകുപ്പിന്റെ നടപടിയിൽ പ്രതിഷേധം പ്രകടിപ്പിച്ച് പ്രവർത്തകർ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തമിഴ്നാട്ടിലെ ഡിഎംകെ നേതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.



























































































































