വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു

ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു. റീ പോസ്റ്റ്‌മോർട്ടത്തിനുശേഷമാണ് സംസ്കാരം നടത്തിയത്.
കുടുംബത്തിന്റെ ആവശ്യപ്രകാരം മൃതദേഹം നാട്ടിലെത്തിച്ച് റീ പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. അതേസമയം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് വിപഞ്ചികയുടെ ഭർത്താവിനെ നാട്ടിൽ എത്തിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ഇൻക്വസ്റ്റിൽ വിപഞ്ചികയുടെ ശരീരത്തിൽ ചില ചതവുകൾ കാണുന്നുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നും ശാസ്താംകോട്ട ഡിവൈഎസ്പി അറിയിച്ചു.
നിലവിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ നൽകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
പ്രതിയെ നാട്ടിലെത്തിക്കുന്നതിൽ സർക്കാരും കൗൺസുലേറ്റും ഇടപെടണമെന്ന് വിപഞ്ചികയുടെ സഹോദരനും പ്രതികരിച്ചു. അതേസമയം
ഈ മാസം എട്ടിന് ആണ് വിപഞ്ചികയെയും മകൾ ഒന്നര വയസുകാരി വൈഭവിയെയും ഷാർജയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ദിവസങ്ങൾക്ക് മുമ്പ് ദുബായിൽ സംസ്‌കരിച്ചിരുന്നു









































































