ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയം; കാണാതായവരുടെ മൃതദേഹം കണ്ടെത്തി

ഉത്തരേന്ത്യയിലെ മഴക്കെടുതിയിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി. ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തെ തുടർന്ന് കുളുവിൽ നിന്ന് കാണാതായ മൂന്നുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എൻ ഡി ആർ എഫ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മറ്റു രണ്ടുപേർക്കായുള്ള തിരച്ചിൽ സംഘം തുടരുകയാണ്. ഇതോടുകൂടി ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 7 ആയി.
ഗുജറാത്ത്, ജമ്മു കശ്മീർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, അസം എന്നിവിടങ്ങളിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്.
ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ നാശനഷ്ടം ഉണ്ടായി. നിരവധി വീടുകളും റോഡുകളും വെള്ളത്തിനടിയിലായി. നന്ദ്പ്രയാഗിലെ തിർപക് മേഖലയിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. കന്നുകാലികളടക്കം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംങ് ധാമി പ്രതികരിച്ചു.അനാവശ്യ യാത്രകൾ ഒഴിവാക്കണം, ജില്ലാ ഭരണകൂടം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംങ് ധാമി കൂട്ടിച്ചേർത്തു.
അതേസമയം, വടക്കുകിഴക്കൻ മേഖലയായ ത്രിപുര, മിസോറാം, മണിപ്പൂർ, തെക്കൻ അസം എന്നിവിടങ്ങളിൽ കനത്ത മഴയെത്തുടർന്ന് റെയിൽവേ ലൈനുകളിൽ ഒന്നിലധികം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. തൽഫലമായി, വെള്ളിയാഴ്ച തുടർച്ചയായ അഞ്ചാം ദിവസവും ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു.
















































































































