ഇന്ത്യ വെളളം നൽകിയില്ലെങ്കിൽ ഇനി യുദ്ധം: പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ

സിന്ധു നദീജല ഉടമ്പടി പ്രകാരം അര്‍ഹമായ വെളളം തന്നില്ലെങ്കില്‍ യുദ്ധമുണ്ടാകുമെന്ന് പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ. ഇന്ത്യ പാകിസ്താന് അര്‍ഹമായ വെളളം നിഷേധിക്കുന്നത് തുടരുകയാണെങ്കില്‍ പാകിസ്താന് വീണ്ടും യുദ്ധം ചെയ്യേണ്ടിവരും എന്നാണ് ബിലാവല്‍ ഭൂട്ടോ പറഞ്ഞത്. പാക് പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഇന്ത്യയ്ക്ക് രണ്ട് സാധ്യതകളാണുള്ളത്. നീ തിപൂര്‍വ്വം വെളളം പങ്കിടുക. അല്ലെങ്കില്‍ ഞങ്ങള്‍ ആറ് നദികളില്‍ നിന്നും ഞങ്ങള്‍ക്ക് ആവശ്യമായ വെളളം എടുക്കും. സിന്ധു നദീജല കരാര്‍ അവസാനിച്ചുവെന്ന ഇന്ത്യയുടെ അവകാശവാദം നിയമവിരുദ്ധമാണ്. ഇന്ത്യയെയും പാകിസ്താനെയും ബാധിക്കുന്ന വിഷയമാണത്.’- ബിലാവല്‍ ഭൂട്ടോ പറഞ്ഞു.
സിന്ധു നദീജല കരാര്‍ ഒരു കാരണവശാലും പുനസ്ഥാപിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് ബിലാവല്‍ ഭൂട്ടോയുടെ പ്രതികരണം. ഇന്ത്യയും പാകിസ്താനും തീവ്രവാദത്തിനെതിരെ ഏകോപനം നടത്തി ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ ഇരു രാജ്യങ്ങളിലും സംഘര്‍ഷം രൂക്ഷമാകുമെന്നും ഭൂട്ടോ പറഞ്ഞു. ‘ഇന്ത്യ ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് ഫ്രണ്ടില്‍ (എഫ്എടിഎഫ്) പാകിസ്താന്റെ നേട്ടങ്ങള്‍ തടയാന്‍ ഇന്ത്യ നയതന്ത്രപരമായ നീക്കം നടത്തി. എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ നിന്ന് വൈറ്റ് ലിസ്റ്റിലേക്ക് പാകിസ്താന്‍ മാറിയ സമയത്താണ് തെറ്റായ വിവരങ്ങളും നയതന്ത്ര സമ്മര്‍ദവും ഉപയോഗിച്ച് ഇന്ത്യ പാകിസ്താനെ വീണ്ടും ഗ്രേ ലിസ്റ്റിലേക്ക് വലിച്ചിടാന്‍ ശ്രമം നടത്തിയത്’- ബിലാവല്‍ ഭൂട്ടോ പറഞ്ഞു. കശ്മീര്‍ വിഷയം ആഗോളതലത്തില്‍ ഉന്നയിക്കുന്നതില്‍ പാകിസ്താന്‍ വിജയിച്ചുവെന്നും തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സന്നദ്ധത അറിയിച്ചതിനെ ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടുദിവസം മുന്‍പാണ് സിന്ധു നദീജല കരാര്‍ ഒരിക്കലും പുനസ്ഥാപിക്കില്ലെന്നും കരാറിലെ നിബന്ധനകള്‍ ലംഘിച്ച പാകിസ്താന്‍ വെളളം കിട്ടാതെ വലയുമെന്നും അമിത് ഷാ പറഞ്ഞത്. പാകിസ്താനിലേക്ക് ഒഴുകിയിരുന്ന വെളളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ‘കരാര്‍ ഒരിക്കലും പുനസ്ഥാപിക്കില്ല. അന്താരാഷ്ട്ര ഉടമ്പടികള്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ല. എന്നാല്‍ മരവിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. അത് ഞങ്ങള്‍ ചെയ്തിട്ടുമുണ്ട്. ഇരുരാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഉടമ്പടിയെന്ന് ആമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ അത് ലംഘിക്കപ്പെട്ടാല്‍ അതിന് നിലനില്‍പ്പില്ല.’- അമിത് ഷാ പറഞ്ഞു. ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെയാണ് സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചത്.









































































