തൊമ്മൻകുത്തിലെ 458 കുടുംബങ്ങളെ വനംവകുപ്പ് കൈയേറ്റക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന്റെ തുടർച്ചയാണ് കൈവശഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചതെന്നും ഇത് കർഷകരെ കുടിയിറക്കാനുള്ള സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി


തൊമ്മൻകുത്തിലെ 458 കുടുംബങ്ങളെ വനംവകുപ്പ് കൈയേറ്റക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന്റെ തുടർച്ചയാണ് കൈവശഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചതെന്നും ഇത് കർഷകരെ കുടിയിറക്കാനുള്ള സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി പറഞ്ഞു. കൈവശഭൂമിയിൽ നിന്ന് ആളുകളെ കുടിയിറക്കി വനമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനുവേണ്ടിയാണ് ഈ പ്രദേശം വനമാണെന്ന് തൊടുപുഴ തഹസിൽദാർ റിപ്പോർട്ട് നൽകിയത്. ജണ്ടയ്ക്ക് പുറത്ത് പതിറ്റാണ്ടുകളായി താമസിക്കുന്ന 458 കുടുംബങ്ങളെയാണ് ഇപ്പോൾ കയ്യേറ്റക്കാരാക്കിയിരിക്കുന്നത്. ഒരുവശത്ത് ഈ പ്രദേശം സന്ദർശിച്ച ഇടതുപക്ഷ നേതാക്കൾ ഇവിടം വനമല്ലന്നും ആളുകളുടെ കൈവശ ഭൂമിയാണെന്ന് പറയുകയും മറുവശത്ത് സർക്കാർ ഇവിടെ വനമാണെന്ന് റിപ്പോർട്ട് തയാറാക്കുകയും ചെയ്തത് ആസൂത്രിതമാണ്. ഈ വിഷയത്തിൽ സിപിഐയുടെ മൗനവും ദുരൂഹമാണ്.
കൈവശഭൂമിയിലെ കുരിശ് പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടും ഈ പ്രദേശത്ത് പട്ടയം നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ഞാൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തൊടുപുഴ തഹസിൽദാർ ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഈ പ്രദേശം വനമാണെന്ന് പറഞ്ഞിട്ടുള്ളത്.
വനഭൂമിയും കൈവശഭൂമിയും വേർതിരിക്കുന്നതിന് സർവ്വേ നടപടികൾ പൂർത്തിയായ മേഖലകളിൽ ജണ്ട സ്ഥാപിച്ചിട്ടുണ്ടന്നാണ് വനം വകുപ്പിന്റെ കാളിയാർ റേഞ്ച് ഓഫീസിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നത്. ഇതുപ്രകാരം നാരങ്ങാനത്ത് ആളുകളുടെ കൈവശഭൂമിയും വന ഭൂമിയും തമ്മിൽ വേർതിരിക്കാൻ ജണ്ട സ്ഥാപിച്ചിട്ടുണ്ട് . ഈ ജണ്ടയ്ക്ക് പുറത്ത് താമസിക്കുന്ന 458 കുടുംബങ്ങളെ 2010 ലെ ഇടതുസർക്കാരിന്റെ കാലത്താണ് വനം വകുപ്പ് കൈയേറ്റക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഈ പ്രദേശം വനമാക്കി മാറ്റാൻ മുൻപ് തന്നെ വനം വകുപ്പ് നീക്കം തുടങ്ങിയതായി ഇതിൽ നിന്ന് വ്യക്തമാണ്. ഇതിന്റെ തുടർച്ചയായിട്ടാണ് വനം വകുപ്പ് കുരിശ് പൊളിച്ചതും ഈ പ്രദേശം വനമാണെന്ന് റവന്യു വകുപ്പ് റിപ്പോർട്ട് നൽകുകയും ചെയ്‌തത്.
നാരങ്ങാനത്ത് 1968 മുതൽ ആളുകളുടെ കൈവശം ഭൂമിയുണ്ടന്ന് തെളിയിക്കുന്ന നിരവധി രേഖകളാണ് പുറത്ത് വന്നിട്ടുള്ളത്. 1980 ലെ തൊടുപുഴ മുൻസിഫ് കോടതിയുടെ ഉത്തരവിൽ ഈ കാര്യം ചൂണ്ടികാണിച്ചിട്ടുള്ളതാണ്. കൂടാതെ ഈ പ്രദേശത്ത് സർക്കാർ പട്ടയം നൽകിയിട്ടുണ്ട് . ജോയിന്റ് വെരിഫിക്കേഷനിൽ ഈ പ്രദേശത്തെ കൈവശങ്ങൾ പൂർണ്ണമായും ഒഴിവായി പോയതായി 1993 മുതൽ പരാതിയുള്ളതും 2016 ൽ ജില്ലാ കളക്ടർ ഈ കാര്യം സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ്. ഈ പ്രദേശമുൾപ്പെടുന്ന വണ്ണപ്പുറം വില്ലേജിൽ 3846 പേരാണ് 2024 ലെ സർക്കാരിന്റെ മലയോര പട്ടയ വിവരശേഖരണത്തിൽ പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ളതും ഈ പഞ്ചായത്തിൽ നിന്നാണ്. ഈ വസ്തുതകൾ നിലനിൽക്കേ ഈ പ്രദേശം വനമാക്കി മാറ്റാൻ വനം – റവന്യു വകുപ്പുകൾ നടത്തുന്ന നീക്കം അനുവദിക്കാനാവില്ല.
തഹസീൽദാരുടെ റിപ്പോർട്ടിലെ തെറ്റായ പരാമർശങ്ങൾ
1) നാരങ്ങാനത്ത് വനം വകുപ്പ് സർവ്വേ നടത്തി വനഭൂമി ജണ്ടകെട്ടി വേർതിരിച്ചിട്ടുണ്ട്. കുരിശ് സ്ഥാപിച്ചിരുന്നത് ജണ്ടക്ക് മുക്കാൽ കിലോമീറ്റർ പുറത്തായിരുന്നിട്ടും ഈ പ്രദേശം വന ഭൂമിയാണെന്ന് തെറ്റായ റിപ്പോർട്ട് നൽകി.
2) ഈ പ്രദേശത്ത് ആളുകളുടെ കൈവശം ഭൂമി ഉണ്ടെങ്കിൽ അത് പരിശോധന നടത്തി റിപ്പോർട്ട് നൽകേണ്ട തഹസീൽദാർ അത് ചെയ്യാതെ കൈവശങ്ങൾ പരിശോധിക്കാൻ അധികാരമില്ലാത്ത ലാൻഡ് അസൈമെന്റ് തഹസീൽദാർ കൈവശങ്ങൾ പരിശോധിക്കണമെന്ന് റിപ്പോർട്ട് നൽകി.
3) ജോയിന്റ് വെരിഫിക്കേഷനിൽ ഉൾപ്പെടാത്ത കൈവശഭൂമിക്ക് 1964 ലെ ഭൂ പതിവ് നിയമപ്രകാരം പട്ടയം നൽകാമെന്ന 2020 ലെ ഉത്തരവ് പ്രകാരം ഈ പ്രദേശത്ത് പട്ടയം നൽകാൻ കഴിയുമോയെന്ന കാര്യം പരിശോധിക്കാതെ 1993 ലെ ഭൂമി പതിവ് നിയമപ്രകാരമാണ് ഇവിടെ പട്ടയം നൽകേണ്ടതെന്ന റിപ്പോർട്ട് നൽകി.
വനം വകുപ്പിന്റെ തെറ്റായ നടപടികൾ.
1) വനം വകുപ്പിന്റെ കാളിയാർ റെയ്ഞ്ചിന് കീഴിലുള്ള വനഭൂമി തൊടുപുഴ, തെങ്കോടത്തുമല എന്നീ റിസർവ് വനങ്ങളിൽ ഉൾപ്പെട്ടതാണെന്നാണ് വനം വകുപ്പ് പറയുന്നത്. ഇതിൽ 1902ൽ വിഞ്ജാപനം ചെയ്ത തൊടുപുഴ റിസർവിൽ 64,000 ഏക്കർ ഭൂമിയുണ്ട്. 1915–ൽ വിഞ്ജാപനം ചെയ്ത തെങ്കോടത്തുമല റിസർവിൽ 1222 ഏക്കർ ഭൂമിയുമുണ്ട് . ഈ രണ്ട് റിസർവിലും ഉൾപ്പെട്ട ഭൂമിക്ക് വിവിധ ഭൂ പതിവ് നിയമപ്രകാരം സർക്കാർ പട്ടയം നൽകിയിട്ടുണ്ട്. ഇനി പട്ടയം നൽകാനുമുണ്ട്. വനഭൂമിയും കൈവശഭൂമിയും വേർതിരിക്കാൻ സർവ്വേ നടപടികൾ പൂർത്തിയാക്കി നാരങ്ങാനത്ത് വനം വകുപ്പ് ജണ്ട സ്ഥാപിച്ചിട്ടുണ്ട്. ഈ ജണ്ടക്ക് പുറത്തുള്ള ഭൂമിയിൽ പഴയ വിഞ്ജാപനത്തിൽ ഉൾപ്പെട്ടതാണെന്ന പേരിൽ അവകാശം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം തെറ്റാണ്.
2) പട്ടയമില്ലാത്ത ഭൂമി കൈവശം വെക്കുന്നതും, ടി സ്ഥലത്തെ മരങ്ങൾ മുറിക്കുന്നതും നിയമപരമല്ലന്നുമാണ് വനം വകുപ്പ് പറയുന്നത്. ഇതിന്റെ പേരിൽ കർഷകർക്കെതിരെ കള്ളക്കേസുകൾ എടുക്കുന്നു. 2022 ജനുവരി 1ശേഷം കാളിയാർ റേഞ്ചിൽ മരങ്ങൾ മുറിച്ചതിന് 13 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
3) ജോയിന്റ് വെരിഫിക്കേഷനിൽ ഉൾപ്പെടാതെ പോയ ജണ്ടക്ക് പുറത്തുള്ള 458 കുടുംബങ്ങളെ കൈയേറ്റക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. വനം വകുപ്പിന്റെ ഈ നടപടി ഭാവിയിൽ ഇവർക്ക് പട്ടയം നിഷേധിക്കപ്പെടാൻ കാരണമാകും.
മലയോരജനതയെ ഭൂനിയമങ്ങളുടെ കുരുക്കിൽ നിന്ന് കുരുക്കിലേക്ക് തള്ളി വിടുകയാണ് ഇടത് സർക്കാർ ചെയ്യുന്നത്. ഇതിന് ജില്ലയിലെ ഇടതുനേതാക്കൾ ഒത്താശ ചെയുകയാണെന്നും ബിജോ മാണി പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഡിസിസി വൈസ്പ്രസിഡന്റ് മുകേഷ് മോഹൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷിബിലി സാഹിബ്, മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു എന്നിവർ പങ്കെടുത്തു