ദുരന്തത്തിന്റെ ഓർമകൾ വേണ്ട; എയർ ഇന്ത്യ 171 വിമാന നമ്പർ ഉപേക്ഷിക്കുന്നു


അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം എയർ ഇന്ത്യ 171 നമ്പർ ഉപേക്ഷിക്കുന്നു.
യാത്രക്കാരെ വേട്ടയാടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ദുരന്തത്തിന്റെ ഓർമകൾ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പർ നൽകാനാണ് എയർ ലൈനിന്റെ തീരുമാനം.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്‌വിക്ക്) വിമാനത്തിന്റെ നമ്പർ AI 159 എന്നാകും. ലണ്ടനിൽ നിന്ന് മടങ്ങി വരുന്ന വിമാനത്തിന്റെ നമ്പർ AI 160 എന്നും നൽകും. ഈ മാറ്റം ഉടൻ തന്നെ പ്രവർത്തികമാകുമെന്നാണ് റിപ്പോർട്ടുകൾ എങ്കിലും വിമാനത്തിന്റെ പുതിയ നമ്പർ പുനർനിർമിക്കുന്ന തീരുമാനത്തെക്കുറിച്ച് എയർ ഇന്ത്യ ഔദ്യോഗികമായി അഭിപ്രായം പറഞ്ഞിട്ടില്ല.
അതേസമയം, അപകടത്തിന്റെ വിവരങ്ങൾ എയർ ഇന്ത്യയിൽ നിന്ന് അന്വേഷണ ഏജൻസി തേടി. അപകടം സംഭവിക്കുന്നതിന് മുൻപ് വിമാനം പറത്തിയിരുന്ന പൈലറ്റ്മാരുടെയും ക്രൂ അംഗങ്ങളുടെയും വിവരങ്ങളാണ് തേടിയിരിക്കുന്നത്. വിമാനം സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നോ എന്നതിനെക്കുറിച്ച് അറിയാനാണ് വിവരം തേടിയത്. അപകടത്തിനു മുൻപുള്ള 8 ദിവസത്തെ വിവരങ്ങളാണ് അന്വേഷണ ഏജൻസി തേടിയത്.
രാജ്യത്ത് സർവീസ് നടത്തുന്ന എല്ലാ ബോയിംഗ് 787 ശ്രേണിയിൽപ്പെട്ട വിമാനങ്ങളിലും സുരക്ഷാ പരിശോധന കർശനമാക്കി .അഹമ്മദാബാദ് വിമാനപകടത്തിൻറെ പശ്ചാത്തലത്തിൽ ആണ് ഡിജിസിഎയുടെ തീരുമാനം. അപകടത്തിൽപ്പെട്ട വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ലെന്നും, പൈലറ്റുമാർക്ക് വീഴ്ച ഉണ്ടായില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ. വിമാനത്തിൽ നിന്ന് കണ്ടെത്തിയ ബ്ലാക്ബോക്സ് വിശദ പരിശോധനക്കായി ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് കൈമാറും.
എന്നാൽ വിമാനാപകടത്തിൽ വിറങ്ങലിപ്പ് മാറാതെ നിൽക്കുകയാണ് അഹമ്മദാബാദിലെ മേഘാനി നഗർ. 30 സെക്കൻഡിൽ വിമാനം ഒരു തീഗോളമായി മാറിയെന്ന് പ്രദേശവാസികൾ ട്വന്റി ഫോറിനോട് പറഞ്ഞു. അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ നടുക്കത്തിലാണ് നഗരവാസികൾ. ഓരോ മണിക്കൂറും മേഘാനി നഗറിന് മുകളിലൂടെ വിമാനങ്ങൾ പറന്നുയരാറുണ്ട്. അതുകൊണ്ടു തന്നെ സ്വപ്നത്തിൽ പോലും അവർ ഇങ്ങനെയൊരു വിമാന ദുരന്തം പ്രതീക്ഷിച്ചിരുന്നില്ല.