കാൽമുട്ടിന് പരുക്കേറ്റയാൾക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ യൂണികംപാർട്ടുമെന്റൽ ആർത്രോപ്ലാസ്റ്റി ശസ്ത്രക്രിയ


പാലാ .ബൈക്ക് അപകടത്തിൽ കാൽമുട്ടിന് ഗുരുതര പരുക്കേറ്റയാൾക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ മുട്ടിന്റെ പകുതി ഭാഗം മാറ്റി വെയ്ക്കുന്ന യൂണികംപാർട്ടുമെന്റൽ ആർത്രോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി നടത്തി.
കൂത്താട്ടുകുളം സ്വദേശിയായ 55 കാരനാണ് അപകടത്തിൽ പരുക്കേറ്റ ഇടതു കാൽമുട്ടിന് അപൂർവ്വശസ്ത്രക്രിയ വേണ്ടി വന്നത്. ബൈക്കിൽ നിന്നു മറിഞ്ഞു വീണ് പരുക്കേറ്റതിനെ തുടർന്ന് തുടർന്നു ഇദ്ദേഹം മറ്റ് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. എക്സ്റേ പരിശോധനയിൽ മുട്ടിനു തേയ്മാനം ഉണ്ടെന്നും കണ്ടെത്തിയിരുന്നു. വേദന കുറയാതെ വന്നതിനെ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയത്.
തുടർന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് അപകടത്തിൽ മുട്ടിന്റെ മെനിസ്കസ് ഭാഗത്ത് പരുക്കേറ്റ് വിള്ളലുണ്ടാകുകയും തെന്നിമാറിയിട്ടുണ്ടെന്നും കണ്ടെത്തിയത്. പരുക്കിന്റെ ഭാഗമായി മുട്ടിലെ കാർട്ടിലേജ് ഭാഗം ദ്രവിച്ച് തുടങ്ങിയ നിലയിലുമായിരുന്നു. മെനസ്കസിന്റെ പരുക്ക് പരിഹരിക്കുകയും,ദ്രവിക്കുന്ന ഭാഗം മാറ്റുകയും വേണമെന്നതിനാലാണ് കാൽമുട്ടിന്റെ പകുതി ഭാഗം മാറ്റി വയ്ക്കുന്ന യൂണികംപാർട്ടുമെന്റൽ ആർത്രോപ്ലാസ്റ്റി ശസ്ത്രക്രിയ തീരുമാനിച്ചത്.
ഓർത്തോപീഡിക്സ് വിഭാഗം മേധാവി പ്രഫ.ഡോ.മാത്യു ഏബ്രഹാം, കൺസൾട്ടന്റ് ഡോ.സിജോ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പെട്ടെന്ന് സുഖം പ്രാപിക്കാമെന്നതും കാൽമുട്ടിന്റെ സാധാരണ നില വേഗത്തിലാകുമെന്നതും ഈ ശസ്ത്രക്രിയയുടെ നേട്ടമാണ്. സാധാരണ മുട്ടിന്റെ ഒരു വശം തേയ്മാനം ഉണ്ടാകുമ്പോൾ ഈ ശസ്ത്രക്രിയ നടത്താറുണ്ടെങ്കിലും അപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് പകുതി ഭാഗം മാറ്റി വയ്ക്കുന്നത് അപൂർവ്വമാണ്.
അനസ്തേഷ്യോഷജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ.ലിബി ജെ.പാപ്പച്ചൻ, ഡോ. എബി ജോൺ എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി. സുഖം പ്രാപിച്ച രോഗി വീണ്ടും സാധാരണ നിലയിൽ ജീവിതം തുടങ്ങി.